ചൊവ്വയിൽ നദിയുണ്ടായിരുന്നതിന്‍റെ തെളിവുകളുമായി നാസയുടെ പെഴ്‌സി വീയറൻസ്. നദിയിലെ ശക്തമായ വെള്ളമൊഴുക്കിന്‍റെ ഫലമായുണ്ടാകുന്ന ഡെൽറ്റയ്ക്ക് സമാനമായ പ്രദേശമാണ് കണ്ടെത്തിയിരിക്കുന്നത്. പെഴ്‌സിവിയറൻസ് പകർത്തിയ ചൊവ്വയിലെ മലഞ്ചെരിവുകളുടെ ചിത്രങ്ങൾ ശാസ്ത്രജ്ഞർ വിശകലനം ചെയ്‌തതിൽ നിന്നാണ് കണ്ടെത്തലിലെത്തിയത്.
യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് പഠനം സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ചത്. ബഹിരാകാശ ജീവി ശാസ്ത്രജ്ഞ ആമി വില്യംസ് ആയിരുന്നു സംഘത്തെ നയിച്ചത്.
പല പാളികളായിട്ടായിരുന്നു മലഞ്ചെരിവിലെ മണ്ണ് കാണപ്പെട്ടത്. ഇവയിൽ അവസാനത്തെ മൂന്ന് പാളികൾ വെള്ളമൊഴുകിയതിനെ തുടർന്ന് രൂപപ്പെട്ടതാണെന്ന് പഠനങ്ങളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പ്രാചീനകാലത്തെ നദീമുഖങ്ങളായിരുന്നു ഇവയെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 370 കോടി വർഷങ്ങൾക്ക് മുമ്പ് ജലചംക്രമണത്തിനുതകുന്ന തരത്തിൽ ചൂടും ഈർപ്പവും ചൊവ്വയിൽ ഉണ്ടായിരുന്നു എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
മുകളിലെയും ഏറ്റവും താഴത്തേയും പാളികളിൽ വലിയ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് വെള്ളപൊക്കമുണ്ടായതിന്‍റെ സൂചനകളാണെന്നും പഠനം പറയുന്നത്. ജലത്തിന്‍റെ സൂചനകൾ കണ്ടെത്തിയതോടെ ചൊവ്വയിൽ ജീവന്‍റെ സാനിധ്യം ഉണ്ടെന്ന പ്രതീക്ഷകൾക്കും കുടുതൽ ശക്തി പകർന്നിട്ടുണ്ട്.
മുമ്പ് പെഴ്‌സിവീയറൻസ് ചൊവ്വയിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യതയുണ്ടെന്ന് തെളിയിച്ചത് അന്തരീക്ഷത്തിൽ നിന്ന് ഓക്‌സിജൻ നിർമിച്ചായിരുന്നു. ചൊവ്വയുടെ അന്തരീക്ഷത്തിൽ 0.13% മാത്രമാണ് ഓക്‌സിജൻ സാന്നിധ്യമെങ്കിലും കാർബൺ ഡയോക്സൈഡ് 96 ശതമാനത്തോളാണ്.
പെഴ്‌സിവീയറൻസ് ചൊവ്വയിൽ നിന്ന് ചെറു പാറക്കഷണവും ശേഖരിച്ചിട്ടുണ്ട്. പെൻസിലിനേക്കാൾ അൽപം കൂടി മാത്രം കട്ടിയുള്ള പാറക്കഷണം ടൈറ്റാനിയം ട്യൂബിൽ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. ഭാവിയിൽ ചൊവ്വയിൽ നടത്തുന്ന തുടർദൗത്യങ്ങളുടെ സഹായത്തോടെ ഇത് ഭൂമിയിലെത്തിക്കാം എന്നാണ് പ്രതീക്ഷ. രണ്ട് മീറ്റർ നീളമുള്ള യന്ത്ര കൈയിൽ ഘടിപ്പിച്ച ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ചാണ് ഉപരിതലം കുഴിച്ച് പാറക്കഷണം എടുത്തത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: