കൊച്ചി: ക്രിസ്‌മസ് ആഘോഷങ്ങളുടെ നിറവിലാണ് നാട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ രാത്രികാലത്തുള്ള കരോൾ റൗണ്ടുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും വീടുകളിൽ പുൽകൂട് ഒരുക്കിയും ക്രിസ്‌മസ് ട്രീ അലങ്കരിച്ചും ഉണ്ണിയേശുവിന്‍റെ ജൻമദിനത്തെ വരവേൽക്കുകയാണ് ഏവരും. വർണങ്ങൾ വിതറുന്ന ലൈറ്റുകളും നക്ഷത്രങ്ങളും തന്നെയാണ് ഇത്തവണയും പ്രധാന ആകർഷണം.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുള്ളതിനാൽ പള്ളികളിൽ കരോൾ ഗാന പരിശീലനങ്ങളും നടന്നു വരികയാണ്. ഇതിനിടെയാണ് സോഷ്യൽ മീഡിയയിൽ ഒരു ക്രിസ്‌മസ് ഡാൻസ് വൈറലാകുന്നത്. സഹോദരിമാരുടെ ക്രിസ്‌മസ് ഡാൻസ് എന്ന തലക്കെട്ടോടെ ഐ ലവ് യു ജീസസ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് ഡാൻസ് പോസ്റ്റ് ചെയ്‌തത്.
നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡാൻസ് വൈറലായി. ഇതിനോടകം 375 കെ വ്യൂസാണ് ഡാൻസിനു ലഭിച്ചത്. 31 കെ. ലൈക്കും 1.2 കെ. കമന്‍റ്‌സും നേടി. വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡാൻസ് ചെയ്യുന്ന സഹോദരിമാരെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോയിൽ നൽകിയിട്ടില്ല. ഇവരെ കണ്ടെത്താനും സോഷ്യൽ മീഡിയയിൽ ശ്രമം തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ ക്രിസ്‌ത്യാനികളുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമാണ് സഹോദരിമാരുടെ വേഷം. രണ്ട് പേരും കാതിൽ കമ്മലിനു പുറമേ, വലിയ കടുക്കനും മൂക്കിൽ മൂക്കുത്തിയും അണിഞ്ഞിട്ടുണ്ട്. കൈയിലെ വളയും കഴുത്തിലെ മാലയുമൊക്കെ പരമ്പരാഗത ശൈലിയിൽ തന്നെയാണ്. അതേസമംയ വേഷം പരമ്പരാഗതമാണെങ്കിലും കാലിൽ അണിഞ്ഞിരിക്കുന്ന ഷൂ ന്യൂജൻ ആണ്.
ക്രിസ്‌മസ് കരോൾ ഗാനങ്ങളിൽ ഏറെ ജനപ്രീതിയുള്ള "ഗബ്രിലേയിന്‍റെ ദർശനം സാഫല്യമായി... സർവ ലോകർക്കും നൻമയേകും കാരുണ്യമായി... ' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഇരുവരും നൃത്ത ചുവടു വയ്ക്കുന്നത്. കരോൾ റൗണ്ടുകളിൽ സജീവമായി പാടുന്ന പാട്ടിനാണ് ഇരുവരുടെയും നൃത്തം. പിന്നിൽ മനോഹരമായി അലങ്കരിച്ച ക്രിസ്‌മസ് ട്രീയും പുൽക്കൂടും കാണാം. ഒപ്പം ഏല്ലാവർക്കും ക്രിസ്‌മസ് ആശംസ നേർന്നുകൊണ്ടുള്ള ബോർഡും ദൃശ്യമാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മൂന്ന് ഡോസ് വാക്‌സിൻ എടുത്തയാൾക്ക് ഒമിക്രോൺ
മുംബൈ: മൂന്ന് ഡോസ് വാക്‌സിൻ എടുത്ത 29കാരന് ഒമിക്രോൺ സ്ഥിരീകരിച്ചു. യു.എസിൽ നിന്നും മുംബൈയിലെത്തിയ യുവാവിനാണ് രോഗം കണ്ടെത്തിയത്. ഇയാളിൽ ലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഫൈസർ വാക്‌സിന്‍റെ മൂന്ന് ഡോസുകൾ ഇയാൾ എടുത്തിരുന്നുവെന്ന് ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വ്യക്തമാക്കിയിട്ടുണ്ട്.
നവംബർ ഒൻപതിന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന്‍റെ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയക്കുകയായിരുന്നുവെന്നും ബിഎംസി വ്യക്തമാക്കി.
ഇയാളുമായി അടുത്ത് സമ്പർക്കമുണ്ടായിരുന്ന രണ്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ മുംബൈയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 15 ആയി ഉയർന്നു. ഇതിൽ 13 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
രോഗികളിൽ ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബിഎംസി പറഞ്ഞു. മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 40 ആയി. ഇന്ത്യയിൽ ഒമിക്രോൺ വ്യാപനം അതിവേഗത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടനിലെയും ഫ്രാൻസിലെയും നിലയിൽ രാജ്യത്തും വ്യാപനം ഉണ്ടായാൽ പ്രതിദിന കേസുകൾ 13 ലക്ഷം വരെ ആകാമെന്ന് കേന്ദ്രസർക്കാരിന്‍റെ കോവിഡ് കർമസമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ മുന്നറിയിപ്പ് നൽകി.
Post A Comment: