റോം: ചികിത്സയ്ക്കെത്തിയ 400 ലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌ത് വ്യാജ ഗൈനക്കോളജിസ്റ്റ്. ഇറ്റലിയിലാണ് സംഭവം. 40 വയസുകാരനായ ആളാണ് ഗൈനക്കോളജിസ്റ്റിന്‍റെ വേഷത്തിൽ സ്ത്രീകളെ ചൂഷണം ചെയ്‌തു വന്നത്. ഇരകളാക്കപ്പെട്ട സ്ത്രീകൾ തന്നെ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്‌ടറെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളുടെ സർട്ടിഫിക്കറ്റുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗൈനക് പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന സ്ത്രീകൾക്ക് ഓൺലൈൻ അപ്പോയ്‌മെന്‍റ് നൽകിയാണ് ഇയാൾ ചൂഷണത്തിനു വട്ടം കൂട്ടുന്നത്.
വെബ് ക്യാമിലൂടെയാണ് ഓൺലൈൻ കൺസൾട്ടേഷൻ നടത്തുന്നത്. തുടർന്ന് ചികിത്സയുടെ ഭാഗമെന്നോണം വെബ് ക്യാമിലൂടെ സ്ത്രീകളോട് സ്വകാര്യ ഭാഗങ്ങൾ കാണിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് സ്ത്രീകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയും ചെയ്യുന്നതാണ് രീതി. 400 ഓളം സ്ത്രീകൾ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഇത്തരത്തിൽ ഓൺലൈൻ ചികിത്സ തേടിയ ചില സ്ത്രീകൾക്ക് സംശയം തോന്നി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് പരിശോധനയില്‍ പ്രതിയുടെ വീട്ടില്‍ നിന്നും സ്മാര്‍ട് ഫോണുകളും മെമ്മറി കാര്‍ഡുകളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
കോഴിക്കോട് അയൽവാസി തീ കൊളുത്തിയ യുവതി മരിച്ചു
കോഴിക്കോട്: അയൽവാസിയായ യുവാവ് പെട്രൊൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയൽ മാനോജിന്‍റെ മകൾ കൃഷ്ണപ്രിയ (22)യാണ് മരിച്ചത്. വലിയമഠത്തിൽ മോഹനന്‍റെ മകൻ നന്ദകുമാർ (26) വെള്ളിയാഴ്ച രാവിലെ പത്തോടെ കൃഷ്ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
തുടർന്ന് സ്വയം തീ കൊളുത്തിയ ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചാണ് യുവതിയെ ഇയാൾ തീ കൊളുത്തിയത്. ഇയാളുടെ പ്രണയാഭ്യർഥന യുവതി നിരസിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
പൊള്ളലേറ്റ കൃഷ്ണപ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ വാനിറ്റി ബാഗും ചോറ്റുപാത്രവും, യുവാവിന്‍റെ മുണ്ടും സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ടു. പൊള്ളലേറ്റ ഇരുവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മാറ്റിയിരുന്നു. കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
Post A Comment: