കോഴിക്കോട്: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മഹാരാഷ്ട്ര സ്വദേശിനിയായ ജിയാ റാം ജിലോട്ട് (30) ആണ് മരിച്ചത്. ദേഹത്ത് പരുക്കുകൾ കാണപ്പെട്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ രാവിലെ അഞ്ചരയോടെ സെല്ലിൽ പതിവ് പരിശോധനയ്ക്ക് ഡോക്റ്റർ എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക ആരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിനിയും ഇവരുമായി തലേന്ന് വഴക്കുണ്ടായിരുന്നതായി അധികൃതർ പറയുന്നു. ഒരേ സെല്ലിലുണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനിയും ജിയയുമായാണ് ബുധനാഴ്ച്ച വൈകിട്ട് അടിപിടിയുണ്ടായത്. കൊൽക്കത്ത സ്വദേശിനിക്ക് പരുക്കേറ്റതിനെ തുടർന്ന് ജിയയെ അഞ്ചാം വാർഡിലെ പത്താം നമ്പർ സെല്ലിലാക്കി. മൃതദേഹത്തിൽ തലയുടെ പിന്നിൽ ശക്തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തിൽ നഖത്തിന്‍റെ പാടുകളുമുണ്ട്.
മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം ഒഴുകിയിരുന്നു. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശേരി മഹിളാമന്ദിരത്തിൽ നിന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനേയും കൊണ്ട് തലശ്ശേരിയിൽ അലഞ്ഞു തിരിയുകയായിരുന്നു.
കുഞ്ഞിനെ അടിക്കുന്നത് കണ്ടു പൊലീസ് ഇടപെട്ടാണ് ജിയയെ മഹിളാമന്ത്രിയത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിൽ വച്ച് തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചു എന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായ ശേഷം അയാൾ ഉപേക്ഷിച്ചു പോയെന്നും ആണ് ജിയാ നൽകിയ മൊഴി. ഭർത്താവിനെ അന്വേഷിച്ചാണ് തലശ്ശേരിയിൽ എത്തിയത്. മഹിളാ മന്ദിരത്തിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിയയെ അവിടെ നിന്ന് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
Post A Comment: