ഇടുക്കി: ഇൻസ്റ്റഗ്രാം കാമുകിയെ കാണാൻ തൃശൂരിൽ നിന്നും ഇടുക്കിയിലെത്തിയ യുവാവിന് പൊലീസിന്‍റെ വക താക്കീത്. കരുണാപുരം മേഖലയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുന്ന യുവതിയുടെ ഓൺലൈൻ കാമുകനാണ് അപ്രതീക്ഷിതമായി ബാങ്കിലെത്തി പ്രശ്‌നമുണ്ടാക്കിയത്. രണ്ട് വർഷം മുമ്പാണ് യുവതിയും യുവാവും ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലാകുന്നത്.
ചാറ്റിലൂടെ സൗഹൃദത്തിനു വഴിമാറി. ഇതിനിടെ യുവാവ് യുവതിയോട് പ്രണയാഭ്യർഥന നടത്തിയെങ്കിലും യുവതി ഇത് നിരാകരിച്ചിരുന്നു. എന്നാൽ ഓൺലൈൻ സൗഹൃദം തുടർന്നു. ഇതിനിടെയാണ് വ്യാഴാഴ്ച്ച യുവാവ് അപ്രതീക്ഷിതമായി യുവതി ജോലി ചെയ്യുന്ന ബാങ്കിലെത്തിയത്. ബാങ്കിലെത്തിയ യുവാവ് പെൺകുട്ടിയോട് സംസാരിക്കാൻ ശ്രമിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ഇതോടെ ബാങ്ക് അധികൃതർ കമ്പംമെട്ട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് കാര്യങ്ങൾ തിരക്കി. ജില്ലയുടെ ഹൈറേഞ്ച് മേഖലയിലെ ഒരു അമ്പലത്തിൽ വന്നതാണെന്നും, ഇതുവഴി വന്ന സ്ഥിതിക്ക് പെൺകുട്ടിയുമായി സൗഹൃദം പുതുക്കി പോവാനായി എത്തിയാണെന്നുമായിരുന്നു യുവാവിന്‍റെ വിശദീകരണം. ഒടുവിൽ പെൺകുട്ടിയെ ശല്യം ചെയ്യരുതെന്ന് ഉപദേശവും, അനാവശ്യമായി കരുണാപുരം മേഖലയിലേക്ക് വന്നേക്കരുതെന്നതാക്കീതും നൽകിയാണ് യുവാവിനെ പൊലീസ് വിട്ടയച്ചത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് യുവാവിനു പരുക്ക്
ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിനു ഗുരുതര പരുക്ക്. നെടുങ്കണ്ടം മുല്ലശേരി ജിൻസ് മാത്യു (23) വിനാണ് അപകടത്തിൽ തുടയെല്ല് ഒടിഞ്ഞു പരുക്കേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജാക്കാട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൂബര്‍ട്ട് ഓടിച്ചിരുന്ന കാറാണ് അപകമുണ്ടാക്കിയത്.
ചൊവ്വാഴ്ച രാത്രി 7.30 ഓടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് മുമ്പില്‍ കുമളി - മൂന്നാര്‍ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ സൂപ്പര്‍ വൈസറാണ് ജിന്‍സ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഓഫിസില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇയാള്‍. സുഹൃത്തായ ജേക്കബും ബൈക്കിലുണ്ടായിരുന്നു. ഏകദേശം 100 മീറ്റര്‍ യാത്രചെയ്തപ്പോഴാണ് തെറ്റായ ദിശയില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. അപകടത്തില്‍ ജേക്കബിനും പരുക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ അശ്രദ്ധമായി വാഹനം ഓടിക്കല്‍, പരുക്കേല്‍പ്പിക്കല്‍, അപകടം വരുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Post A Comment: