ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പായിരുന്നു ദിവസങ്ങളായി ഇന്ത്യൻ രാഷ്ട്രീയത്തിലെ ചൂടേറിയ ചർച്ച. അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതെ കർണാടകത്തിൽ നിന്നുള്ള മല്ലികാർജ്ജുൻ ഖർഗെ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.
രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ച 1000 വോട്ട് എന്ന നേട്ടം കേരളത്തിൽ നിന്നുള്ള ശശി തരൂരും സ്വന്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞിട്ടും കോൺഗ്രസിനകത്തും പുറത്തുമുള്ള ചർച്ചകൾക്ക് അറുതി വന്നിട്ടില്ല.
ഖർഗെ കോൺഗ്രസിനെ മാറ്റുമോ, കോൺഗ്രസ് മുന്നേറുമോ, തരൂറായിരുന്നെങ്കിൽ എങ്ങനെയാകുമായിരുന്നു തുടങ്ങി ദേശീയ ചാനകലുകളിൽ അടക്കം ചർച്ച ചൂടു പിടിക്കുകയാണ്. സൈബർ ലോകത്തും ചർച്ച ഇതു തന്നെ. തരൂരിനെ അനുകൂലിച്ചും ഖർഗെയെ അനുകൂലിച്ചും പലരും നിലപാടുകളുമായി രംഗത്തെത്തി.
ചിലർ കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് പരസ്യമായി പറയുന്നു. എന്നാൽ ഇതിലൊന്നും പെടാതെ ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ് രാഹുൽ ഗാന്ധി. എന്നാൽ ഈ കാണുന്നതൊക്കെ ഒരു രാഷ്ട്രീയ നീക്കമാണെന്ന വിവരം കോൺഗ്രസിലെ നേതാക്കൻമാരിൽ പലർക്കും ഇതുവരെ മനസിലായിട്ടില്ല എന്നതാണ് യാഥാർഥ്യം.
മോദിയുടെ ഉദയം
മോദിയുടെ ഉദയത്തോടെയാണ് കോൺഗ്രസിന്‍റെ പതനം ആരംഭിക്കുന്നത്. രാഹുൽഗാന്ധിയെന്ന യുവ നേതാവിന്‍റെ മാസ് എൻട്രിയെ മോദിയെന്ന ശക്തൻ ഇല്ലാതാക്കി കളഞ്ഞു എന്നു പറയുന്നതാവും ശരി. മോദി- അമിത്ഷാ കൂട്ടുകെട്ടിൽ നിർജീവമായിരുന്ന ബിജെപി ശക്തിപ്പെട്ടപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞു. രണ്ടാം വട്ടവും മോദി അധികാരം പിടിച്ചതോടെ 2019ൽ കണ്ടത് കോൺഗ്രസിന്‍റെ പതനമായിരുന്നു.
എന്നാൽ നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള, ജനാധിപത്യ പാരമ്പര്യമുള്ള കോൺഗ്രസിനെ ഇല്ലാതാക്കുക അത്ര നിസാരമല്ല. അമുൽ ബേബിയെന്ന് എതിരാളികൾ പരിഹസിക്കുമ്പോവും രാഹുൽ ഗാന്ധിയെന്ന മനുഷ്യന്‍റെ കരുത്തും കുടുംബ പശ്ചാത്തലവും ജനകീയ മുഖവും ആർക്കും മാറ്റി വയ്ക്കാവുന്ന ഒന്നല്ല. ഗാന്ധി കുടുംബത്തിൽ ജനിച്ച രാഹുൽ ഗാന്ധി വെറും അമൂൽ ബേബിയല്ലെന്നതിന്‍റെ തെളിവുകളാണ് ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്.
തുടക്കം രണ്ടു വർഷം മുന്നെ
2019ലെ വലിയ പരാജയത്തിനു പിന്നാലെ തന്നെ രാഹുലിന്‍റെ ടീം 2014നായി തയാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഇതിന്‍റെ ആദ്യപടിയായിരുന്നു രാഹുലിന്‍റെ പാർട്ടി നേതൃ സ്ഥാനത്തു നിന്നുള്ള രാജി. ഓരോ തെരഞ്ഞെടുപ്പിനെയും വ്യക്തമായി പഠിക്കുന്ന ഒരു ടീം രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും പാർട്ടി നിർജീവമായപ്പോഴും, പ്രമുഖർ പാർട്ടി വിട്ട് പുറത്ത് പോയപ്പോഴും രാഹുലും സോണിയയും അടക്കമുള്ളവർ നിശബ്ദരായതും ഇതേ തന്ത്രത്തിന്‍റെ ഫലമാണ്. തക്കസമയത്ത് കരുത്ത് കാണിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതുകൊണ്ടു തന്നെയാണ് അന്ന് നേതൃത്വം മൗനം പാലിച്ചത്.
ഇന്ന് സംഭവിക്കുന്നത്
നിലവിലുണ്ടോയെന്നു പോലും സംശയം തോന്നിയ കോൺഗ്രസ് രാഹുൽഗാന്ധിയുടെ ഒറ്റ കാൽനട യാത്രകൊണ്ട് ഉൻമേഷത്തിലായി. രാഷ്ട്രീയം പറയാതെ, കവല പ്രസംഗമില്ലാതെ രാഹുൾ ഒറ്റ നടത്തം കൊണ്ട് കോൺഗ്രസിന്‍റെ സർവ ഇമേജും തിരിച്ചു പിടിച്ചു.
ഇതിനിടെ നേതൃത്വത്തിലേക്ക് പുതിയൊരാളെ എത്തിക്കുക എന്നതായിരുന്നു അടുത്ത തന്ത്രം. പുതിയ ആൾ ആരായിരിക്കണമെന്ന് തീരുമാനിച്ചതും ഇതേ രാഹുൽ ടീം തന്നെ. എന്നാൽ അതിനു കളർ വരാൻ ശശി തരൂരിനെ രംഗത്തിറക്കിയും ഇതേ രാഷ്ട്രീയ തന്ത്രം തന്നെയെന്ന് വേണം അനുമാനിക്കാൻ.
ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യുന്നതിനു പകരം രാജ്യത്തിനകത്തും പുറത്തും ഇമേജുള്ള തരൂരുമായി മത്സരിപ്പിച്ചു. വാർത്തകൾ സൃഷ്‌ടിക്കാൻ സമർദ്ധനായ തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു നല്ല കളറും നൽകി. ഒടുക്കം തിരക്കഥ പോലെ തന്നെ സംഭവിക്കുകയും ചെയ്‌തു.
ഫലം ഇങ്ങനെ
നിർജീവമായ കോൺഗ്രസ് ശക്തിപ്പെട്ടു. ഫലത്തിൽ പരിചയ സമ്പന്നനായ ഖർഗെ പ്രസിഡന്‍റായതോടെ കോൺഗ്രസിലെ ഭിന്നതകൾക്ക് ഒരു പരിധിവരെ അവസാനമുണ്ടാകും. മുതിർന്ന നേതാക്കളെ കൂടെ നിർത്താൻ ഖർഗെയ്ക്ക് അനായാസം കഴിയും. യുവ നേതാക്കൾ രാഹുലിന്‍റെ കൈവശം ഭദ്രമായിരിക്കും.
നെഹൃകുടുംബത്തെ ലക്ഷ്യം വച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്കും ഖർഗെയുടെ നേതൃത്വത്തോടെ അറുതി വരും. സംഘടനാ പ്രശ്നങ്ങളിൽ രാഹുലിന്‍റെ പേര് വലിച്ചിഴക്കപ്പെടില്ല എന്നതിനാൽ രാഹുൽ രാഷ്ട്രീയത്തിൽ സ്വതന്ത്രനാകും. ഇതോടെ 2024ലേക്ക് രാഹുലിന്‍റെ നീക്കം ചടുലമായി. സ്വതന്ത്രമായി പ്രവർത്തിക്കാൻ രാഹുലിന് ഇനി അനായാസം കഴിയും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: