തിരുവനന്തപുരം: പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതിനു പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. മുര്യങ്കര ജെ.പി. ഹൗസിൽ ഷാരോൺ രാജാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ഷാരോണിന്‍റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം അന്ധവിശ്വാസത്തിന്‍റെ പേരിൽ യുവതി ഷാരോണിനെ കൊലപ്പെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്.
ആദ്യം വിവാഹം കഴിക്കുന്ന പുരുഷൻ മരണപ്പെടുമെന്ന് ജാതകത്തിലുള്ളതായി പെൺകുട്ടി തന്നെ ഷാരോണിനോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിക്ക് പട്ടാളത്തിലുള്ള ഉദ്യോഗസ്ഥനുമായി നിശ്ചയിച്ച വിവാഹം അടുത്തിടെ നീട്ടിവച്ചിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
ഷാരോണും പെൺകുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നതായുള്ള വിവരങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇവർ താലി ചാർത്തി നിൽക്കുന്ന ചിത്രങ്ങൾ സുഹൃത്തുക്കളുടെ പക്കലുണ്ട്. ആദ്യ ഭർത്താവ് മരണപ്പെടുമെന്ന് കരുതി ഷാരോണിനെ ബലിയാടാക്കുകയായിരുന്നുവോയെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
ഷാരോണിനു കഷായവും പിന്നാലെ ജൂസും നല്‍കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലാത്തപ്പോള്‍ റെക്കോര്‍ഡ് ബുക്ക് വാങ്ങാന്‍ സുഹൃത്തിനൊപ്പമാണ് ഷാരോണ്‍ രാമവര്‍മന്‍ ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഷായം കയ്പ്പാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷാരോണ്‍ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി സുഹൃത്തിനോട് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. കഷായം കുടിച്ചതിനു പിന്നാലെയാണ് ജൂസ് കുടിക്കാനായി നല്‍കിയത്. ഇതോടെ ഷാരോണ്‍ ഛര്‍ദിച്ചു.
ഛര്‍ദിച്ച് അവശനായി നടന്നുവരുന്ന ഷാരോണിനെയാണ് പുറത്തുനിന്നിരുന്ന സുഹൃത്ത് കാണുന്നത്. ബൈക്കില്‍ സുഹൃത്തിനൊപ്പം വീട്ടിലെത്തിയശേഷം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ശാരീരികനില മോശമായതിനെ തുടര്‍ന്ന് ഷാരോണും പിന്നീട് സുഹൃത്തുക്കളും കഷായത്തിന്‍റെ പേരു ചോദിച്ചെങ്കിലും അമ്മയോട് ചോദിച്ചിട്ടു പറയാമെന്നു പെണ്‍കുട്ടി മറുപടി നല്‍കി. ഒരു മാസമായി കഴിക്കുന്ന കഷായത്തിന്‍റെ പേര് പെണ്‍കുട്ടിക്ക് അറിയാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ഷാരോണിന്‍റെ ബന്ധുക്കള്‍ പറയുന്നത്.
കഷായക്കുപ്പിയിലെ കമ്പനി ലേബല്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കീറിപ്പോയെന്നു പറഞ്ഞതും കുപ്പി ചോദിച്ചപ്പോള്‍ അമ്മ ആക്രിക്കാര്‍ക്ക് കൊടുത്തെന്നു പറഞ്ഞതും സംശയകരമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഛര്‍ദിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കഷായം കൊടുക്കുമായിരുന്നില്ലെന്ന് ഷാരോണിനോട് വാട്‌സാപ്പ് ചാറ്റില്‍ പെണ്‍കുട്ടി പറയുന്നുണ്ട്. രാവിലെ കഴിച്ച കഷായത്തിന്‍റെ കുപ്പിയില്‍ ശേഷിച്ച കുറച്ചു ഭാഗമാണ് കൊടുത്തതെന്നും പെണ്‍കുട്ടി പറയുന്നു. ഷാരോണിനു കൊടുത്തതോടെ കഷായം തീര്‍ന്നെന്നാണ് അവകാശവാദം. ഷാരോണ്‍ വീട്ടിലെത്തിയ ദിവസം തന്നെ കഷായം തീര്‍ന്നെന്നു പറയുന്നതിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നു.
ജൂസുമായി ബന്ധപ്പെട്ട കാര്യത്തിലും അവര്‍ക്ക് സംശയമുണ്ട്. ഏതു ജൂസാണ് ഷാരോണിനു കൊടുത്തതെന്നു സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ വ്യത്യസ്ത കമ്പനികളുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞതെന്നു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒടുവില്‍ ഒരു പ്രമുഖ ജൂസ് കമ്പനിയുടെ ഫോട്ടോ ഷാരോണിന്‍റെ ബന്ധുവിന് അയച്ചു കൊടുത്തു. കഷായത്തിലല്ല ജൂസിലാണ് പ്രശ്‌നമെന്നും അതേ ജൂസ് കുടിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പ്രശ്‌നമുണ്ടായെന്നും ഷാരോണിനോട് പെണ്‍കുട്ടി ചാറ്റില്‍ പറയുന്നുണ്ട്.
കഷായവും ജൂസും കുടിച്ചതിന്റെ പിറ്റേന്ന് ഷാരോണിന്‍റെ വായ പൊള്ളി അടര്‍ന്നു. വായ മുതല്‍ തൊണ്ടയുടെ താഴെയുള്ള ഭാഗം വരെ പൊള്ളിയെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നു ബന്ധുക്കള്‍ വിശദീകരിക്കുന്നു. ഷാരോണ്‍ ചുമയ്ക്കുമ്പോള്‍ മാംസഭാഗങ്ങള്‍ പുറത്തേക്കു തുപ്പിയിരുന്നു. ആദ്യം വൃക്കകളും പിന്നീട് കരളും തകരാറിലായി. ശ്വാസകോശത്തിലെ അണുബാധ കാരണമാണ് മരിച്ചതെന്നാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. അതേസമയം ഈ സംശയങ്ങളെല്ലാം ശരിയാണോ തെറ്റാണോ എന്നറിയണമെങ്കില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കുപ്രസിദ്ധ മോഷ്‌ടാവ് കാമാക്ഷി ബിജു അറസ്റ്റിൽ
ഇടുക്കി: ആഡംബര ജീവിതത്തിനായി മോഷണം ഹോബിയാക്കി മാറ്റിയ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്.ഐ എന്ന കാമാക്ഷി വലിയ പറമ്പിൽ ബിജു (46) അറസ്റ്റിൽ. 500 ഓളം മോഷണക്കേസുകളിൽ പ്രതിയായ ബിജു കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷ്‌ടിച്ചു കടത്തിയിരുന്നു. മോഷ്‌ടിച്ച രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിച്ചു കടന്നിട്ടുണ്ട്.
മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. കേസിൽ അന്വേഷണം നടത്തിയ പൊലീസ് നൂറോളം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബിജുവാണ് മോഷണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
കുപ്രസിദ്ധ കുറ്റവാളിയായ ബിജുവിനെതിരെ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന വേദനം, വാഹന മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്. പലകേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്.
നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച കേസിലും പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാൾ പ്രതിയാണ്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്.
വീടിനു ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതിനാൽ ഇവിടേക്ക് നാട്ടുകാരോ അയൽവാസികളോ പോലും എത്താറില്ലായിരുന്നു. ഇയാളെ ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറാൻ തയാറല്ലായിരുന്നു. ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്‌താൽ അവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അടുത്തിടെ തമിഴ്നാട്ടുകാരായ കൊടും കുറ്റവാളികളെ കേരളത്തിലെത്തിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവർച്ച നടത്തുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി വാഹനം വിലയ്ക്കെടുത്ത് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. മോഷണ ശേഷം അടുത്തിടെ വാങ്ങിയ സ്ഥലത്തിന്‍റെ പണം കൊടുത്തു തീർക്കാനായിരുന്നു ആലോചന. ഇയാളുടെ മകനും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ, തങ്കമണി ഐ.പി അജിത്ത്, എസ്.ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, എഎസ്ഐ സുബൈർ. എസ്.സിപിഒമാരായ ജോർജ്, ജോബിൻ ജോസ്, സിനോജ്, ടോണി ജോൺ, സി.പി.ഒമാരായ ടിനോജ്, അനസ്കബീർ, വി.കെ. അനീഷ്, സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: