ഇടുക്കി: ഏലക്കാ മൊത്ത വ്യാപാരി ചമഞ്ഞ് ഇടുക്കിയിൽ നിന്നും കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കിളിമാനൂർ അടയാമൺ ജിഞ്ചയനിവാസ് ജിനീഷാണ് തിരുവനന്തപുരത്തു നിന്നും അറസ്റ്റിലായത്.
കുമളിയിലെ വൻകിട ഏലയ്ക്ക വ്യാപാരിയിൽ നിന്നും 50 ലക്ഷം രൂപയുടെ ഏലക്കായും കട്ടപ്പനയിലെ ഏലക്കാ വ്യാപാരിയിൽ നിന്ന് 70 ലക്ഷം രൂപയുടെ ഏലക്കായും വാങ്ങി കബളിപ്പിച്ച കേസിലെ പ്രതിയാണ്.
ഖത്തറിൽ ജോലി ചെയ്‌തു വരവേ വിദേശ മലയാളിയിൽ നിന്നും 2015ൽ 4.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇന്ത്യയിലുട നീളം വിവിധ സംസ്ഥാനങ്ങളിൽ തട്ടിപ്പ് നടത്തിവരവെയാണ് കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പിടിയിലായത്.
മുൻപ് ഗൾഫിൽ ആളുകളെ കബളിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച പ്രതി കേരളത്തിൽ വന്നതിനുശേഷമാണ് ഏലക്കാ കച്ചവടം കേന്ദ്രീകരിച്ച് തട്ടിപ്പിന് ആസൂത്രണം ചെയ്‌തത്. തനിക്ക് ഏലക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്‍റെയും ബിസിനസ് ആണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇടുക്കി ജില്ലയിൽ അങ്ങോളം ഇങ്ങോളം ഉള്ള വൻകിട ഏലക്കാ വ്യാപാരികളിൽ നിന്നും തനിക്ക് എക്സ്പോർട്ട് ബിസിനസാണെന്ന് വിശ്വസിപ്പിച്ച് ചെറിയ തുക അഡ്വാൻസ് നൽകി കോടിക്കണക്കിന് രൂപയുടെ ഏലക്ക വാങ്ങിയശേഷം പണം ഇടപാടിലെ പ്രശ്നം ചൂണ്ടിക്കാട്ടി ബാങ്ക് ഗ്യാരണ്ടി നൽകി ലക്ഷങ്ങളുടെയും കോടികളുടെയും ഏലക്കാ വാങ്ങി ബാക്കി പണം നൽകാതെ കബളിപ്പിച്ചു മുങ്ങുകയാണ് പതിവ്.
വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗർ സ്വദേശിയിൽ നിന്നും ഒന്നേ മുക്കാൽ കോടി രൂപയും എറണാകുളത്തുള്ള വിദേശ മലയാളിയിൽ നിന്നും മൂന്നര കോടി രൂപയും കോഴിക്കോടുള്ള വിദേശ മലയാളിയിൽ നിന്നും 60 ലക്ഷം രൂപയും പറ്റിച്ചിട്ടുണ്ട്.
മൂന്നു തിരുവനന്തപുരം സ്വദേശികളിൽ നിന്നും വിദേശത്ത് കൊണ്ടുപോകാം എന്നും പറഞ്ഞു 15 ലക്ഷം രൂപ വാങ്ങുകയും കൂടാതെ വിവിധ മേഖലയിലെ നാൽപതോളം ആളുകളുടെ പാസ്പോർട്ട് സഹിതം ഉള്ള രേഖകൾ വാങ്ങി കബളിപ്പിക്കുകയും, തിരുവനന്തപുരം സ്വദേശികളായ പലരിൽ നിന്നും രണ്ട് സ്വിഫ്റ്റ് കാറുകളും രണ്ട് ഇന്നോവ കാറുകളും ഒരുSX4 വാഹനവും വാടകയ്ക്ക് എടുത്ത് ഉടമകളെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച് പണം തട്ടുകയും ചെയ്‌ത കേസിലും ഇയാൾ പ്രതിയാണ്.
വയനാടുള്ള ബ്രഹ്മഗിരി സൊസൈറ്റിയിൽ തനിക്ക് കുരുമുളക് കയറ്റുമതി ആണെന്ന് വിശ്വസിപ്പിച്ച് രണ്ടുകോടി രൂപയുടെ കുരുമുളക് വാങ്ങിയശേഷം പണം നൽകാതെ ബാങ്കു ഗ്യാരണ്ടി നൽകി കബളിപ്പിച്ചിട്ടുണ്ട്. നിരവധി ആളുകളുടെ പരാതിയിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്‍റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി വരവേയാണ് പ്രതി തിരുവനന്തപുരത്ത് പിടിയിലായത്. എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒമാരായ സിനോജ്, ടോണി ജോൺ, ഗ്രേസൺ ആന്‍റണി, സി.പി.ഒമാരായ സുബിൻ, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ഷാരോൺ ഗ്രീഷ്‌മയെ ആദ്യം കണ്ടത് ബസിൽ
തിരുവനന്തപുരം: കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്‌മയും ഷാരോണും തമ്മിൽ പ്രണയിച്ചത് ഒരു വർഷത്തോളം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും തമ്മിൽ കാണുന്നതും പിന്നീട് അടുപ്പം പ്രണയത്തിലേക്ക് വഴിമാറുന്നതും. അഴകിയ മണ്ഡപം മുസ്ലീം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയായ ഗ്രീഷ്‌മയും നെയ്യൂർ ക്രിസ്ത്യൻ കോളെജിലെ വിദ്യാർഥിയായ ഷാരോണും എല്ലാ ദിവസവും ഒരേ ബസിലാണ് യാത്ര ചെയ്‌തിരുന്നത്.
ബസിൽവച്ചു കണ്ടുള്ള പരിചയം ഇരുവരും തമ്മിലുള്ള അടുപ്പത്തിലേക്ക് നയിക്കുകയായിരുന്നു. പ്രണയത്തിലായതോടെ അഴകിയമണ്ഡപത്ത് ഗ്രീഷ്‌മയ്ക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഒരുമിച്ച് ചിലവിട്ട ശേഷം മറ്റൊരു ബസിലാണ് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും തമ്മിൽ ഗാഢമായ പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രണയം ശക്തമായതോടെ ബസ് ഒഴിവാക്കി ഇരുവരും ഷാരോണിന്‍റെ ബൈക്കിലേക്ക് യാത്ര മാറ്റി. ഇരുവരും കെട്ടിപുണർന്ന് ബൈക്കിൽ യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഇതിനിടെ വീട്ടുകാരെ തെറ്റിധരിപ്പിച്ച് ഇരുവരും ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും ഷാരോണിന്‍റെ ഫോണിൽ ഉണ്ടായിരുന്നു.
അത്തരം ഒരു യാത്രയിൽ ഗ്രീഷ്‌മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ നിർബന്ധിക്കുന്നതും കാണാം. കൊലപാതകത്തിനായി മുൻകൂട്ടി ഗ്രീഷ്‌മ പദ്ധതി തയാറാക്കിയിരുന്നുവെന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
അതേസമയം പഠനത്തിൽ ഉഴപ്പിയതോടെ ഗ്രീഷ്‌മയുടെ വീട്ടുകാരാണ് ഇവരുടെ ബന്ധം കണ്ടെത്തുന്നത്. ബി.എ റാങ്ക് കാരിയായ ഗ്രീഷ്‌മ എം.എ പഠനത്തിൽ ഉഴപ്പിയതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഷാരോണുമായുള്ള ബന്ധം കണ്ടെത്തിയത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്‌മ വീട്ടുകാരെ തെറ്റിധരിപ്പിച്ച ശേഷം ബന്ധം തുടരുകയായിരുന്നു.
ഇതിനിടെ ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്‍റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
നിലവിൽ കൊലപാതകത്തിന്‍റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്‍റെ സഹോദരനും പറഞ്ഞു.
Post A Comment: