ഇടുക്കി: ആഡംബര ജീവിതത്തിനായി മോഷണം ഹോബിയാക്കി മാറ്റിയ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്.ഐ എന്ന കാമാക്ഷി വലിയ പറമ്പിൽ ബിജു (46) അറസ്റ്റിൽ. 500 ഓളം മോഷണക്കേസുകളിൽ പ്രതിയായ ബിജു കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷ്‌ടിച്ചു കടത്തിയിരുന്നു. മോഷ്‌ടിച്ച രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിച്ചു കടന്നിട്ടുണ്ട്.
മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. കേസിൽ അന്വേഷണം നടത്തിയ പൊലീസ് നൂറോളം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബിജുവാണ് മോഷണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
കുപ്രസിദ്ധ കുറ്റവാളിയായ ബിജുവിനെതിരെ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന വേദനം, വാഹന മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്. പലകേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്.
നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച കേസിലും പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാൾ പ്രതിയാണ്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്.
വീടിനു ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതിനാൽ ഇവിടേക്ക് നാട്ടുകാരോ അയൽവാസികളോ പോലും എത്താറില്ലായിരുന്നു. ഇയാളെ ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറാൻ തയാറല്ലായിരുന്നു. ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്‌താൽ അവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അടുത്തിടെ തമിഴ്നാട്ടുകാരായ കൊടും കുറ്റവാളികളെ കേരളത്തിലെത്തിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവർച്ച നടത്തുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി വാഹനം വിലയ്ക്കെടുത്ത് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. മോഷണ ശേഷം അടുത്തിടെ വാങ്ങിയ സ്ഥലത്തിന്‍റെ പണം കൊടുത്തു തീർക്കാനായിരുന്നു ആലോചന. ഇയാളുടെ മകനും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ, തങ്കമണി ഐ.പി അജിത്ത്, എസ്.ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, എഎസ്ഐ സുബൈർ. എസ്.സിപിഒമാരായ ജോർജ്, ജോബിൻ ജോസ്, സിനോജ്, ടോണി ജോൺ, സി.പി.ഒമാരായ ടിനോജ്, അനസ്കബീർ, വി.കെ. അനീഷ്, സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കള്ളനു പിന്നാലെ കാട്ടിൽ കയറിയ പൊലീസിനെ പാമ്പ് കടിച്ചു
കണ്ണൂർ: വീട്ടമ്മയുടെ മാല മോഷ്‌ടിച്ച ശേഷം കാട്ടിലൊളിച്ച കള്ളനെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനു പാമ്പു കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. മട്ടന്നൂരിലെ കീഴല്ലൂരിൽ വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പുകടിയേറ്റത്. പട്ടാന്നൂര്‍ സ്വദേശിയായ കെ. രാധയുടെ മൂന്നു പവന്‍റെ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
രാധയുടെ പരാതിയില്‍ പൊലീസ് മട്ടന്നൂര്‍ പരിസരത്ത് പരിശോധന നടത്തവെ മാലപൊട്ടിച്ച സംഘത്തെ കീഴല്ലൂരില്‍ വച്ച് പിടികൂടി. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഒരു പ്രതി പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും കാട്ടിലേക്ക് ഓടി. തെരച്ചിലൊനുടിവില്‍ പൊലീസ് പ്രതിയെ പിടികൂടി. ഇതിനിടെയാണ് സിപിഒ അശ്വിന് പാമ്പു കടിയേറ്റത്.
Post A Comment: