ന്യൂഡെൽഹി: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിൽ ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അനിൽ എന്ന പൂജാരിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തില്‍ നിന്നു പ്രേതങ്ങളെ ഉന്മൂലനം ചെയ്യാമെന്നും സമ്പത്തും സന്തോഷവും സമാധാനവും വർധിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തായിരുന്നു ബലാത്സംഗം.
ഇരയുടെ പരാതിയില്‍ പ്രതി അനിലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഗാര്‍ഹിക പ്രശ്നങ്ങളെ തുടർന്നാണ് വീട്ടുകാർ പൂജാരിയെ സമീപിച്ചത്. തുടർന്ന് അനിൽ ഇവരുടെ വീട്ടിലെത്തി. കുടുംബത്തെ വ്യാജ കാര്യങ്ങള്‍ പറഞ്ഞ് വിശ്വസിപ്പിക്കുകയും വീട്ടില്‍ പൂജകള്‍ ചെയ്യുകയും ചെയ്‌തു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ മേല്‍ പ്രേതബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചത്.
പെണ്‍കുട്ടിയെ തന്നോടൊപ്പം നിര്‍ത്താനും എല്ലാ പ്രശ്നങ്ങളും അകറ്റി തരാമെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ പൂജാരിയ്ക്കൊപ്പം അയയ്ക്കുകയായിരുന്നു. അനിലിനൊപ്പം പുഷ്‌കറിലെത്തിയ പെണ്‍കുട്ടിയെ അദ്ദേഹം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. രാവിലെ വീട്ടുകാര്‍ ഇവിടെ എത്തിയപ്പോള്‍ എല്ലാം ശരിയായെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം കുട്ടിയെ തിരികെ അയയ്ക്കുകയും ചെയ്‌തു.
കുട്ടിയുടെ ശരീരത്തില്‍ നിന്നും പ്രേതബാധ പോയെന്നാണ് ഇയാള്‍ പറഞ്ഞത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നാലെ പെണ്‍കുട്ടി വിവരം തന്‍റെ സഹോദരിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വ്യാജ പൂജാരിയായ അനിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. കൂടുതൽ പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
Post A Comment: