ഇടുക്കി: മാറി നിക്കെടാ.... ചെരക്കാനാണോടാ കുപ്പായമിട്ടേക്കുന്നേ..... കൈ ചൂണ്ടി അസഭ്യ വർഷം നടത്തുന്നത് മൈത്രി പേരിൽ മാത്രമുള്ള ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സ്റ്റേഷനിലെത്തിയ വൈദികർ, മാധ്യമ പ്രവർത്തകർ എന്നിവർക്കു നേരെയാണ് അസഭ്യ വർഷവുമായി ഗ്രേഡ് എസ്.ഐ ചീറിയടുത്തത്.
ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. സംസ്ഥാന പാതയില്‍ ആലടി ഗേറ്റിനു സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെ മൂന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടായിരുന്നു. വിഷയം ചര്‍ച്ച ചെയ്‌തു പരിഹരിക്കുന്നതിനായി വാഹനത്തിലുണ്ടായിരുന്ന വൈദികര്‍ അടങ്ങുന്ന സംഘം ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. നഷ്ട പരിഹാരം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ഗ്രേഡ് എസ്.ഐയുടെ വൺമാൻ ഷോ നടന്നത്.
വനിതാ പൊലീസും മറ്റു പൊലീസ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെ തർക്ക പരിഹാരത്തിനെത്തിയ വൈദികരും മാധ്യമ പ്രവർത്തകരും അടങ്ങുന്ന സംഘത്തിനു നേരെ ഇയാൾ കൊലവിളിയുമായി ചാടിയടുക്കുകയായിരുന്നു. മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞതോടെ നീ ആരാടാ മര്യാദ പഠിപ്പിക്കാൻ എന്നായി. കൈവിരല്‍ ചൂണ്ടി തല്ലാന്‍ ഓങ്ങുന്നതുപോലെയായിരുന്നു ഉദ്യോഗസ്ഥന്‍റെ സംസാരം. ഒപ്പമുണ്ടായിരുന്നവർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പരസ്യമായി ഇയാൾ മർദനം അഴിച്ചുവിടുമായിരുന്നു.
പിന്നീട് സ്റ്റേഷനിലെ തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ സ്ഥലത്തു നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. സ്വഭാവ ദൂഷ്യത്തിനു കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. കോവിഡ് കാലത്ത് വാളണ്ടിയർമാരെ സമാനമായി ആസഭ്യം പറഞ്ഞ സംഭവത്തിലും ഭരണ കക്ഷിയിലെ നേതാക്കളെ അസഭ്യം പറഞ്ഞ സംഭവത്തിലും ഇയാൾ സർവരുടെയും കണ്ണിലെ കരടാണ്.
സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരോടും ഇയാൾ സമാനമായാണ് പെരുമാറുന്നതെന്നാണ് വിവരം. പരാതിനൽകുന്നതിനുൾപ്പെടെ സ്റ്റേഷനിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും ആക്രോശിക്കുന്നതും ഭയപ്പെടുത്തി തിരിച്ചയക്കുന്നതുമാണ് ഇയാളുടെ വിനോദം. സ്വഭാവ ദൂഷ്യം കാരണം പ്രമോഷൻ വരെ തടയപ്പെട്ട ഇയാളെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സംരക്ഷിച്ചു വരുന്നതായും സൂചനയുണ്ട്.
ഇതിനിടെ വൈദികരോടും മാധ്യമ പ്രവർത്തകരോടും അടക്കം ആക്രോശിച്ച ഉദ്യോഗസ്ഥനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉപ്പുതറ മേഖലയിലെ നിരവധി വിവാദ സംഭവങ്ങളിൽ ഈ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തു വരും.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ഷാരോൺ ഗ്രീഷ്‌മയെ ആദ്യം കണ്ടത് ബസിൽ
തിരുവനന്തപുരം: കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്‌മയും ഷാരോണും തമ്മിൽ പ്രണയിച്ചത് ഒരു വർഷത്തോളം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും തമ്മിൽ കാണുന്നതും പിന്നീട് അടുപ്പം പ്രണയത്തിലേക്ക് വഴിമാറുന്നതും. അഴകിയ മണ്ഡപം മുസ്ലീം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയായ ഗ്രീഷ്‌മയും നെയ്യൂർ ക്രിസ്ത്യൻ കോളെജിലെ വിദ്യാർഥിയായ ഷാരോണും എല്ലാ ദിവസവും ഒരേ ബസിലാണ് യാത്ര ചെയ്‌തിരുന്നത്.
ബസിൽവച്ചു കണ്ടുള്ള പരിചയം ഇരുവരും തമ്മിലുള്ള അടുപ്പത്തിലേക്ക് നയിക്കുകയായിരുന്നു. പ്രണയത്തിലായതോടെ അഴകിയമണ്ഡപത്ത് ഗ്രീഷ്‌മയ്ക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഒരുമിച്ച് ചിലവിട്ട ശേഷം മറ്റൊരു ബസിലാണ് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും തമ്മിൽ ഗാഢമായ പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രണയം ശക്തമായതോടെ ബസ് ഒഴിവാക്കി ഇരുവരും ഷാരോണിന്‍റെ ബൈക്കിലേക്ക് യാത്ര മാറ്റി. ഇരുവരും കെട്ടിപുണർന്ന് ബൈക്കിൽ യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഇതിനിടെ വീട്ടുകാരെ തെറ്റിധരിപ്പിച്ച് ഇരുവരും ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും ഷാരോണിന്‍റെ ഫോണിൽ ഉണ്ടായിരുന്നു.
അത്തരം ഒരു യാത്രയിൽ ഗ്രീഷ്‌മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ നിർബന്ധിക്കുന്നതും കാണാം. കൊലപാതകത്തിനായി മുൻകൂട്ടി ഗ്രീഷ്‌മ പദ്ധതി തയാറാക്കിയിരുന്നുവെന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
അതേസമയം പഠനത്തിൽ ഉഴപ്പിയതോടെ ഗ്രീഷ്‌മയുടെ വീട്ടുകാരാണ് ഇവരുടെ ബന്ധം കണ്ടെത്തുന്നത്. ബി.എ റാങ്ക് കാരിയായ ഗ്രീഷ്‌മ എം.എ പഠനത്തിൽ ഉഴപ്പിയതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഷാരോണുമായുള്ള ബന്ധം കണ്ടെത്തിയത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്‌മ വീട്ടുകാരെ തെറ്റിധരിപ്പിച്ച ശേഷം ബന്ധം തുടരുകയായിരുന്നു.
ഇതിനിടെ ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്‍റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
നിലവിൽ കൊലപാതകത്തിന്‍റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്‍റെ സഹോദരനും പറഞ്ഞു.
Post A Comment: