ബെയ്‌ജിങ്: മകളെ ഇറുക്കിയ ഞണ്ടിനെ പച്ചക്ക് കഴിച്ച് പ്രതികാരം ചെയ്‌ത പിതാവ് ഗുരുതരാവസ്ഥയിൽ. ചൈനയിലാണ് സംഭവം നടന്നത്. കിഴക്കൻ ചൈനയിലെ സെജിയാംഗിൽ നിന്നുള്ള ലു (39) ആണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷം കഠിനമായ നടുവേദനയുമായാണ് ലൂ ആശുപത്രിയിൽ ചികിത്സ തേടിയത്.
തുടർന്ന് ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ച് ചികിത്സ ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ ലൂവിന് നെഞ്ച്, വയറ്, കരൾ, ദഹനവ്യവസ്ഥ എന്നിവയിൽ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടായതില്‍ കൃത്യമായ കാരണം തിരിച്ചറിയാൻ ഡോക്ടർമാർക്ക് ആദ്യം സാധിച്ചില്ല.
ഇതോടെയാണ് അസാധാരണമായി എന്തെങ്കിലും സംഭവിച്ചോ എന്ന് ചോദിച്ചത്. ലുവിന്‍റെ ഭാര്യയാണ് ഞണ്ടിനെ കഴിച്ച സംഭവം ഡോക്ടർമാരോട് ആദ്യം പറഞ്ഞത്. മകളെ ഇറുക്കിയതിന് പ്രതികാരമായാണ് ഞണ്ടിനെ പച്ചയ്ക്ക് കഴിച്ചതെന്നാണ് ലൂ പറഞ്ഞത്. തുടര്‍ന്ന് ഡോക്ടർമാർ അദ്ദേഹത്തിന്‍റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ഞണ്ടിനെ ഭക്ഷിച്ചതിൽ നിന്ന് കുറഞ്ഞത് മൂന്ന് പാരസൈറ്റുകള്‍ എങ്കിലും ലുവിനെ ബാധിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്. ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചതോടെ തിങ്കളാഴ്ച ആശുപത്രിയിൽ നിന്ന് ലൂവിനെ ഡിസ്ചാർജ് ചെയ്‌തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കുപ്രസിദ്ധ മോഷ്‌ടാവ് കാമാക്ഷി ബിജു അറസ്റ്റിൽ
ഇടുക്കി: ആഡംബര ജീവിതത്തിനായി മോഷണം ഹോബിയാക്കി മാറ്റിയ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്.ഐ എന്ന കാമാക്ഷി വലിയ പറമ്പിൽ ബിജു (46) അറസ്റ്റിൽ. 500 ഓളം മോഷണക്കേസുകളിൽ പ്രതിയായ ബിജു കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, തങ്കമണി, കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷ്‌ടിച്ചു കടത്തിയിരുന്നു. മോഷ്‌ടിച്ച രണ്ട് ബുള്ളറ്റുകൾ പെട്രോൾ തീർന്നതിനാൽ വഴിയിൽ ഉപേക്ഷിച്ചു കടന്നിട്ടുണ്ട്.
മോഷ്ടിച്ച ബുള്ളറ്റുകൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വിൽപന നടത്തുന്നതാണ് രീതി. കേസിൽ അന്വേഷണം നടത്തിയ പൊലീസ് നൂറോളം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ബിജുവാണ് മോഷണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞത്.
കുപ്രസിദ്ധ കുറ്റവാളിയായ ബിജുവിനെതിരെ സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന വേദനം, വാഹന മോഷണം തുടങ്ങി നിരവധി കേസുകളുണ്ട്. പലകേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്.
നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച കേസിലും പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും ഇയാൾ പ്രതിയാണ്. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിനെ ആക്രമിക്കുകയും പിടികൂടിയാൽ പൊലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്.
വീടിനു ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതിനാൽ ഇവിടേക്ക് നാട്ടുകാരോ അയൽവാസികളോ പോലും എത്താറില്ലായിരുന്നു. ഇയാളെ ഭയമായതിനാൽ നാട്ടിൽ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു കൈമാറാൻ തയാറല്ലായിരുന്നു. ആരെങ്കിലും ഇയാൾക്കെതിരെ സാക്ഷി പറയുകയോ, വിവരങ്ങൾ കൈമാറുകയോ ചെയ്‌താൽ അവരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഇടുക്കി ജില്ലയിൽ ഉൾപ്പെടെ വിവിധ ജില്ലകളിൽ വിവിധ കോടതികളിൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
അടുത്തിടെ തമിഴ്നാട്ടുകാരായ കൊടും കുറ്റവാളികളെ കേരളത്തിലെത്തിച്ച് സമീപപ്രദേശങ്ങളിലെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും, ബാങ്കുകളിലും കവർച്ച നടത്തുന്നതിനു പദ്ധതി തയാറാക്കിയിരുന്നു. ഇതിനായി വാഹനം വിലയ്ക്കെടുത്ത് പദ്ധതി തയ്യാറാക്കി വരുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. മോഷണ ശേഷം അടുത്തിടെ വാങ്ങിയ സ്ഥലത്തിന്‍റെ പണം കൊടുത്തു തീർക്കാനായിരുന്നു ആലോചന. ഇയാളുടെ മകനും നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോൻ, തങ്കമണി ഐ.പി അജിത്ത്, എസ്.ഐമാരായ സജിമോൻ ജോസഫ്, അഗസ്റ്റിൻ, എഎസ്ഐ സുബൈർ. എസ്.സിപിഒമാരായ ജോർജ്, ജോബിൻ ജോസ്, സിനോജ്, ടോണി ജോൺ, സി.പി.ഒമാരായ ടിനോജ്, അനസ്കബീർ, വി.കെ. അനീഷ്, സുബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: