കോട്ടയം: ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടിയ പോത്ത് പ്രദേശവാസികളെ ഭീതിയിലാക്കിയത് മണിക്കൂറുകളോളം. കോതനല്ലൂർ കുഴിഞ്ചാലിലാണ് രണ്ടരമണിക്കൂറോളം ജെല്ലിക്കെട്ട് മോഡൽ ഭീതി പരത്തി പോത്ത് വിരണ്ടോടിയത്. പോത്തിനെ ഇണക്കാൻ ഫയർഫോഴ്സ് അടക്കം എത്തിയെങ്കിലും ഫലമുണ്ടായില്ല. കശാപ്പ് വ്യാപാരിയായ ജോയിയാണ് പോത്തുകളെ ലോറിയിൽ എത്തിച്ചത്. റോഡിൽ പോത്തുകളെ ഇറക്കുന്നതിനിടയിൽ ഒരു പോത്ത് ഓടുകയായിരുന്നു.
പോത്തിന് പിറകേ തൊഴിലാളികളും നാട്ടുകാരും ഓടി. പോത്ത് ഇടഞ്ഞ് ഓടുന്നതറിഞ്ഞതോടെ പലരും റോഡുകളിൽ നിന്നും സമീപത്തെ കടകളിൽ നിന്നും ഓടി രക്ഷപ്പെട്ടു. പോത്ത് കുഴിയഞ്ചാലിൽ നിന്നും പാറേൽ പള്ളി ഭാഗത്ത് ഓടി എത്തി വെള്ളാമറ്റം പാടത്തേക്ക് ഇറങ്ങി. തലനാരിഴയ്ക്കാണ് പോത്തിന്‍റെ ആക്രമണത്തിൽ നിന്നും പലരും രക്ഷപ്പെട്ടതെന്ന് പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ പറയുന്നു.
പോത്തിനെ പിടിക്കാൻ അഗ്നിശമന സേനയും സ്ഥലത്തെത്തി. കശാപ്പുകാരും നാട്ടുകാരും അഗ്നശമന സേനയും ശ്രമിച്ചിട്ടും പോത്തിനെ പിടിച്ചു കെട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ അവസാന അടവായി എരുമയെ എത്തിക്കുകയായിരുന്നു. കോതനല്ലൂരിൽ ലോറിയിൽ എരുമയെ എത്തിച്ച് പോത്തിനരികിലേക്ക് അഴിച്ചു വിട്ടു. എരുമയെ കണ്ടതോടെ പോത്ത് അയഞ്ഞു, പിന്നെ എരുമയുടെ പിന്നാലെ കൂടി. ഇതോടെ പോത്തിനെ പിടിച്ചുകെട്ടി വാഹനത്തിൽ കയറ്റി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
Post A Comment: