കൊച്ചി: ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി. ചോറ്റാനിക്കര സ്വദേശിയായ യുവതിയാണ് അവശ നിലയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. യുവതി ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2018 സെപ്റ്റംബർ ഏഴിനാണ് കൊടുങ്ങല്ലൂർ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പ് സ്വദേശി യുവതിയെ വിവാഹം ചെയ്‌തത്. വിവാഹശേഷം ഇയാൾ ജോലി ചെയ്‌തിരുന്ന കാനഡയിലേക്ക് യുവതിയെ കൊണ്ടുപോയി. അവിടെ വെച്ച് യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ഇയാൾ മയക്കുമരുന്നിന് അടിപ്പെട്ടിരുന്നെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. ഭർതൃവീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നു. നിർബന്ധിച്ച് ലഹരിമരുന്നുകൾ കഴിപ്പിക്കുകയും നിരവധി തവണ പല ആവശ്യങ്ങൾ പറഞ്ഞ് യുവതിയുടെ വീട്ടുകാരിൽനിന്ന് പണം കൈപ്പറ്റുകയും ചെയ്തത്രെ. വിവാഹസമ്മാനമായി നൽകിയ 75 പവന്‍റെ ആഭരണങ്ങൾ വിറ്റു. ലഹരിവസ്തുക്കൾ വാങ്ങി പണം നശിപ്പിച്ചതായും പരാതിയിൽ പറയുന്നു. യുവതിയുടെ വായിൽ ഡ്രാനോ എന്ന രാസവസ്‌തു ഒഴിച്ചതിനെ തുടർന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയിൽ നിന്ന് നാട്ടിലെത്തിച്ച ഉടനെ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മാറിയത്. ആന്തരികാവയവങ്ങൾ തകരാറിലായതിനാൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെയാണ് ഭക്ഷണം കഴിക്കുന്നത്. വനിത കമീഷന് പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
Post A Comment: