ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ പീരുമേട് കൈപ്പിടിയിലാക്കാൻ സി.പി.എമ്മും നിലനിർത്താൻ സി.പി.ഐയും നീക്കം ശക്തമാക്കി. സി.പി.ഐയുടെ കുത്തക സീറ്റുകളിൽ ഒന്നായ പീരുമേട് ഇത്തവണ തങ്ങൾക്ക് വേണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം. പകരം ദേവികുളം മണ്ഡലം സി.പി.ഐയ്ക്ക് വിട്ടു നൽകാനാണ് എൽ.ഡി.എഫിൽ ആലോചന മുറുകുന്നത്.
ഔദ്യോഗികമായി ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ലെങ്കിലും നേതാക്കൾക്കിടയിൽ പരസ്‌പര ധാരണയായിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. തൊഴിലാളി നേതാവ് കൂടിയായ ആർ. തിലകനെ പീരുമേട്ടിൽ സി.പി.എം സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നുമുണ്ട്. അതേസമയം പാർട്ടിയുടെ സിറ്റിങ് മണ്ഡലമായ പീരുമേട് വിട്ടു കൊടുക്കാനാവില്ലെന്ന നിലപാടാണ് സി.പി.ഐയിലെ ഒരു വിഭാഗത്തിന്. ദേവികുളം മണ്ഡലത്തിൽ വിജയ സാധ്യത ഇല്ലാത്തതിനാൽ തന്നെ ഇത്തരം ഒരു വച്ചുമാറ്റത്തിന്‍റെ ആവശ്യമില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കഷ്‌ടിച്ചാണ് ഇടത് സ്ഥാനാർഥി ബിജിമോൾ മണ്ഡലത്തിൽ വിജയിച്ചു കയറിയത്. സി.പി.ഐയ്ക്ക് സീറ്റ് നൽകിയാൽ വീണ്ടും ബിജിമോൾ സ്ഥാനാർഥിയാകുമെന്നും ഇത് വിജയ സാധ്യത കുറയ്ക്കുമെന്നുമാണ് സി.പി.എമ്മിലെ വിലയിരുത്തൽ. ഇക്കാര്യം സി.പി.ഐ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
സി.പി.ഐയിലെ തന്നെ പടലപ്പിണക്കങ്ങൾ തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിൽ വ്യക്തമായ മേൽക്കൈ നേടാൻ സി.പി.എമ്മിന് കഴിഞഅഞിട്ടുണ്ട്.
ഇതിനാൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിക്ക് അനായാസം വിജയിക്കാൻ സാധിക്കുമെന്നാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന വാദം. ഇതിനിടെ സിറ്റിങ് എം.എൽ.എ ഇ.എസ്. ബിജിമോൾ മത്സര രംഗത്ത് നിന്നും മാറി നിൽക്കുമെന്ന സൂചനകൾ ആദ്യം പുറത്തു വന്നെങ്കിലും ബിജിമോൾ സീറ്റിനായി പിടിമുറുക്കുന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: