പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ 46 മണിക്കൂർ നേരം കുടുങ്ങിക്കിടന്ന ബാബുവിനെ രക്ഷിക്കുന്ന വീഡിയോ പുറത്ത്. മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിന്‍റെ അരികിൽ സൈനികൻ ആദ്യം എത്തുന്നതു മുതലുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഫോട്ടോഗ്രാഫറായ സൂരജ് പി. നാഥ് ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഡ്രോൺ സർവീസ് നടത്തുന്ന സൂരജ് പുറത്തു വിട്ട വീഡിയോ അതിവേഗം വൈറലായി മാറി.
മലയിടുക്കിലെ ചെറിയ വിള്ളലിൽ നിൽക്കുന്ന ബാബു കൈകൊണ്ട് തനിക്ക് വെള്ളം വേണമെന്ന് ആഗ്യം കാണിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് സൈനികൻ റോപ്പിലുടെ നിരങ്ങി ബാബുവിന്‍റെ അരികിൽ എത്തുന്നത് കാണാം.
ചെങ്കുത്തായ മലയിടുക്കിലൂടെ അതിസാഹസികമായിട്ടാണ് സൈനികൻ ബാബുവിന് അരികിലേക്ക് നീങ്ങുന്നത്. സൈനികൻ അടുത്തെത്തുന്നതോടെ ബാബു സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ കാലിൽ തട്ടുന്നതും സൈനികൻ തിരിച്ച് ബാബുവിന്‍റെ പുറത്ത് തട്ടുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് സൈനികൻ കൈയിൽ കരുതിയിരുന്ന കുപ്പി വെള്ളം ബാബുവിനു നൽകി.
ബാബു വെള്ളം കുടിക്കുമ്പോൾ സൈനികൻ വൈറസ് സെറ്റുപയോഗിച്ച് മലമുകളിലുള്ള സൈനികരോട് വിവരം കൈമാറുന്നുണ്ട്. വെള്ളം കുടിക്കുമ്പോൾ ബാബു ചുമയ്ക്കുന്നതും സൈനികൻ തലയിൽ തട്ടി കൊടുക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് സൈനികൻ ബാബുവിനെ ശരീരത്തോട് ചേർത്ത് ബന്ധിച്ച ശേഷം മലമുകളിലേക്ക് റോപ്പ് ഉയർത്തുന്നതാണ് കാണുന്നത്. മുകളിലെത്തുമ്പോൾ എല്ലാവരും കൈകൾ അടിച്ച് സൈനികരെയും ബാബുവിനെയും സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി.
കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്‍റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ്, കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: