ജെറുസലേം: ഇസ്രയേലും പാലസ്‌തീനും അപ്രഖ്യാപിത യുദ്ധത്തിലേക്ക് കടന്നതോടെ ആശങ്കയുടെ മുൾ മുനയിൽ ലോക രാജ്യങ്ങൾ. വർഷങ്ങൾക്ക് ശേഷമാണ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് ഇസ്രയേൽ- പാലസ്‌തീൻ സംഘർഷം രൂക്ഷമാകുന്നത്. ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ഇസ്രയേലും പാലസ്‌തീനും തമ്മിലാണ് യുദ്ധമെങ്കിലും ഇത് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്ന പോരാട്ടമാണ്.
ജൂത രാഷ്ട്രമായ ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളും പാലസ്‌തീനെ പിന്തുണയ്ക്കുന്ന അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള പോരിലേക്കാണ് ഇസ്രയേൽ -പാലസ്‌തീൻ സംഘർഷം എത്തിപ്പെടാറുള്ളത്. തുടക്കം ഇസ്രയേൽ-പാലസ്‌തീൻ അതിർത്തിയിലാണെങ്കിലും യുദ്ധം ഉണ്ടായാൽ അത് ബാധിക്കുന്നത് ലോക രാജ്യങ്ങളെ തന്നെയാണെന്ന് ചുരുക്കം. ഇതിനാൽ തന്നെയാണ് ഇസ്രയേൽ-പാലസ്‌തീൻ അതിർത്തിയിലുണ്ടാകുന്ന ചെറിയ പോരാട്ടങ്ങൾപോലും വലിയ വാർത്താ പ്രാധാന്യം നേടുന്നത്.
അതേസമയം ഇതിനു മുമ്പുണ്ടായ സംഘർഷങ്ങളെക്കാൾ ഇത്തവണത്തെ സംഘർഷം അതി സൂക്ഷ്‌മമായിട്ടാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്. ലോകത്തിലെ വമ്പൻ ശക്തികൾക്ക് പോലുമില്ലാത്ത അത്യാധുനിക ആയുധ ശേഖരവും പോരാളികളും യുദ്ധ തന്ത്രങ്ങളുമുള്ള രാജ്യമാണ് ഇസ്രയേൽ. ഇതിനു മുമ്പ് പാലസ്‌തീനുമായും മറ്റ് അയൽ രാജ്യങ്ങളുമായും ഇസ്രയേൽ സംഘർഷം ഉണ്ടായപ്പോൾ ഇത്രയധികം ആയുധ ബലം ഇസ്രയേലിന് ഉണ്ടായിരുന്നില്ല.
എന്നാൽ ഈ ചെറു രാജ്യത്തിനെതിരെ ആറോളം രാജ്യങ്ങൾ ഒറ്റക്കെട്ടായി യുദ്ധം ചെയ്‌തിട്ടും ജയിക്കാൻ കഴിഞ്ഞിട്ടില്ല. പലതവണ ഇസ്രയേലുമായി പാലസ്‌തീനും ഹമാസും അപ്രഖ്യാപിത യുദ്ധം നടത്തിയെങ്കിലും ഇസ്രയേലിനെ തോൽപ്പിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഒരു രാജ്യമായി രൂപപ്പെട്ട് അധികം വർഷങ്ങൾ പിന്നിടുന്നതിനു മുമ്പായിരുന്നു ഈ യുദ്ധങ്ങളെല്ലാം. എന്നാൽ ഇന്ന് ഇസ്രയേൽ ലോക രാജ്യങ്ങൾ തന്നെ പേടിക്കുന്ന ഒരു ശക്തിയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇതിനാൽ തന്നെയാണ് ഇസ്രയേൽ അതിർത്തിയിലുണ്ടാകുന്ന ആക്രമണങ്ങൾ ലോക രാജ്യങ്ങളെയും ഭീതിയിലാക്കുന്നത്.
അതേസമയം ഹമാസും ആയുധ ശേഖരത്തിൽ അത്ര പിന്നില്ല. മിസൈലുകളാണ് ഇവരുടെ പ്രധാന ആയുധം. സ്വന്തമായി വികസിപ്പിച്ചെടുത്ത മിസൈലുകൾ വരെ ഹമാസിന്‍റെ പക്കലുണ്ടെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ പറയുന്നുണ്ട്. ഹമാസിന്‍റെയും പലസ്തീനി ഇസ്ലാമിക് ജിഹാദ് മൂവ്‌മെന്‍റിന്‍റെയും (പിഐജെ) കൈവശം എത്രത്തോളം ശക്തമായ മിസൈലുകളുണ്ടെന്നത് സംബന്ധിച്ച് ആർക്കും വ്യക്തമായ ധാരണയില്ല. എന്നാൽ അത്യാധുനിക പോർവിമാനങ്ങളും ബോംബുകളും ഉപയോഗിച്ചാണ് ഇസ്രയേൽ തിരിച്ചടിക്കുന്നത്.
ഇതിന്‍റെ ശക്തി ഹമാസിന്‍റെ മിസൈലുകളേക്കാൾ പതിമടങ്ങ് ഉയർന്നതാണ്. ഇസ്രയേലിനെ എതിർക്കാൻ മുമ്പ് ഇറാനിൽ നിന്നും ഹമാസിന് മിസൈലുകൾ ലഭിച്ചിരുന്നു. സിനി- ഗാസ അതിർത്തിയിലൂടെയും സമുദ്രമാർഗവുമായിരുന്നു മിസൈൽ രാജ്യത്ത് എത്തിച്ചിരുന്നത്. എന്നാൽ അടുത്ത കാലത്തായി സ്വന്തമായി മിസൈലുകൾ വികസിപ്പിക്കുന്നതാണ് ഹമാസിന്‍റെ രീതി. 2014 മുതല്‍ തന്നെ ഹമാസും പിഐജെയുമെല്ലാം സ്വന്തമായി മിസൈലുകള്‍ നിര്‍മിച്ചിരുന്നുവെങ്കിലും 2019ല്‍ മാത്രമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ട പലസ്തീനി മിസൈലുകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇസ്രയേലി രഹസ്യാന്വേണ വിഭാഗങ്ങള്‍ ഇക്കാര്യം കണ്ടെത്തിയത്. ഹമാസിന്‍റെ പക്കല്‍ 100 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ പരിധിയുള്ള മിസൈലുകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിലെ ഒട്ടു മിക്കപ്രദേശങ്ങളും ഈ മിസൈലുകളുടെ പരിധിയില്‍ വരും.
ജെ 80, എം 75, ഫാജിര്‍ 5, എം 75 തുടങ്ങിയവയാണ് ഹമാസിന്‍റെ ശേഖരത്തിലെ ഹ്രസ്വദൂര മിസൈലുകള്‍. ഇതേ ദൂരപരിധിയുള്ള ബുറാക്ക് 70 മിസൈലുകള്‍ പിഐജെയുടെ പക്കലുമുണ്ട്. അതിര്‍ത്തിയില്‍ നിന്നും 40-55 കിലോമീറ്റര്‍ ഇസ്രയേലിന്‍റെ ഉള്ളിലേക്ക് ആക്രമണം നടത്താന്‍ ശേഷിയുള്ള 5000-6000 മിസൈലുകള്‍ ഹമാസിന്‍റെ ശേഖരത്തിലുണ്ടെന്നാണ് ഇസ്രയേലി രഹസ്യാന്വേഷണ സംവിധാനത്തിന്‍റെ കണക്ക്.
അതേസമയം ഇതിനെയെല്ലാം തകർത്തെറിയാനുള്ള അത്യാധുനിക ആയുധ ശേഖരമാണ് ഇസ്രയേലിന്‍റെ കരുത്ത്. സ്വന്തമായി വികസിപ്പിച്ചെടുക്കുന്നവയാണ് ഇതിൽ പലതും. യുദ്ധ തന്ത്രങ്ങൾക്കും ആയുധങ്ങൾക്കും ഇസ്രയേലിന് സ്വന്തമായി ഒരു ശൈലി തന്നെയുണ്ട്. ഇത് അതീവ രഹസ്യവുമായിരിക്കും.
കോവിഡ് പ്രതിരോധത്തിൽ തന്നെ ലോകത്തെ ഞെട്ടിച്ച് മുന്നേറ്റമായിരുന്നു ഇസ്രയേലിൽ ഉണ്ടായത്. അതിവേഗ ലോക്‌ഡൗൺ വാക്‌സിനേഷൻ നടപടികളിലൂടെ കോവിഡിനെ പടിക്കു പുറത്തു നിർത്തിയ രാജ്യം മാസ്‌ക് നിർബന്ധമല്ലെന്ന ഉത്തരവിറക്കിയത് വലിയ വാർത്തയായിരുന്നു. അതേസമയം ഇസ്രയേൽ അതിർത്തിയിലെ സംഘർഷം മലയാളികൾ അടക്കം ഇസ്രയേലിലുള്ള ആയിരങ്ങൾക്ക് ഭീഷണിയായിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: