തിരുമല: മരിച്ച യാചകന്‍റെ വീട്ടിൽ നിന്നും തടിപ്പെട്ടികളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത് 10 ലക്ഷം രൂപ. നിരോധിച്ച നോട്ടുകളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ശ്രീനിവാസാചാരി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.
ഇയാൾ അസുഖം ബാധിച്ച് മരിക്കുകയായിരുന്നു. തിരുമലയിൽ ഭിക്ഷയെടുത്തും മറ്റും കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ബന്ധുക്കളായി ആരെങ്കിലും ഉള്ളതായി അറിവില്ല. 2007 മുതൽ തിരുമലയിൽ താമസിക്കുന്ന ഇദ്ദേഹത്തിന് ശേഷാചലത്ത് തിരുമല തിരുപ്പതി ദേവസ്ഥാനം വീട് അനുവദിച്ചിരുന്നു.
ശ്രീനിവാസാചാരി മരിച്ച് ഒരു വർഷത്തിന് ശേഷം അനുവദിച്ച വീട് തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഇത് പ്രകാരം തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വ്യത്യസ്‌ത തുകയുടെ നോട്ടുകൾ വീടിനുള്ളിൽ സൂക്ഷിച്ച പെട്ടികളിൽ ഉണ്ടായിരുന്നു. തുക എണ്ണി ചിട്ടപ്പെടുത്തിയ ശേഷം മൊത്തം പണവും തിരുമല തിരുപ്പതി ദേവസ്ഥാനം ട്രഷറിയിലേക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുപ്പതിയിലാണ് തിരുമല വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകത്തെ സമ്പന്നമായ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ആണ് ദിവസേനയെന്ന രീതിയിൽ തിരുമല ക്ഷേത്രത്തിൽ ദർശനത്തിനു എത്താറുള്ളത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തീർഥാടകൾ എത്തുന്ന ക്ഷേത്രം കൂടിയാണ് തിരുപ്പതി തിരുമല ക്ഷേത്രം. ഭഗവാൻ വിഷ്‌ണുവിന്‍റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമിയേ കരുതുന്നത്. യാചകരായ ആളുകൾ ഏവരെയും ഞെട്ടിച്ച സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഗ്വാളിയോറിൽ ഭിക്ഷ യാചിച്ച് നടക്കുകയായിരുന്ന ആൾ ഐഐടി കാൺപൂരിൽ നിന്നും പഠിച്ചിറങ്ങിയതാണ് എന്ന് കണ്ടെത്തിയിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: