ഇടുക്കി: വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ മനുഷ്യത്വത്തിന്‍റെ പ്രതീകമായിമാറി സമീപ വാസി. രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തുന്നതു വരെ അപകടത്തിൽപെട്ടവർക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപവാസിയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ചിത്രം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുണ്ട്. ഇന്നലെ വൈകിട്ട് നാലോടെയാണ് കനത്ത മഴയ്ക്കിടെ കട്ടപ്പന പുളിയൻമല റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണത്.
അപകടത്തിൽ വിദ്യാഭാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥ, വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യൻ (62) മരിക്കുകയും സൂസമ്മയുടെ ഭർത്താവ് വെണ്ടാനത്ത് പി.ഡി. സെബാസ്റ്റ്യൻ (70), മകൻ അരുൺകുമാർ 33) എന്നിവർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. അരുണിന്‍റെ ഭാര്യ ഡോക്ടർ ബ്ലസിയെ മുണ്ടിയെരുമ പിഎച്ച്‌സിയിൽ ഡോക്ടർ ആയി ജോയിൻ ചെയ്യിപ്പിച്ച ശേഷം മാതാപിതാക്കളുംമായി തിരികെ തൊടുപുഴയ്‌ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
കനത്ത മഴയിൽ ഏലത്തോട്ടത്തിൽ നിന്നും വൻ മരം കടപുഴകി കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. മരം വീണ് തകർന്ന കാറിനുള്ളിൽ മൂന്നു പേരും കുടുങ്ങിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ശ്രമിച്ചെങ്കിലും മരം മാറ്റാൻ കഴിഞ്ഞില്ല. ഈ സമയത്തും മഴ തുടരുകയായിരുന്നു. ഇതോടെയാണ് കാറിനുള്ളിൽ അകപ്പെട്ടവരെ മഴ നനയാതെ പ്രദേശ വാസി കുടചൂടി സംരക്ഷിച്ചത്.
ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തുന്നതുവരെ ഇയാൾ കുടയുമായി കാറിനു സമീപത്തുണ്ടായിരുന്നു. പിന്നീട് മരം മുറിച്ചു മാറ്റിയ ശേഷം കാർ വെട്ടിപ്പൊളിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സൂസമ്മ മരിച്ചിരുന്നു. നാട്ടുകാരും കട്ടപ്പന, നെടുംകണ്ടം എന്നിവടങ്ങളിൽ നിന്ന് എത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: