പുതുച്ചേരി: ഉപേക്ഷിക്കുമെന്ന് ഭയന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണ് ദാരുണമായ സംഭവം. തന്നെക്കാൾ സുന്ദരിയായ ഭാര്യ തന്നെ ഉപേക്ഷിക്കുമെന്ന് ഭയന്നായിരുന്നു കൊലപാതകം. മേട്ടുപാളയം കാമരാജ് സ്ട്രീറ്റിൽ ബാബുരാജാണ് ഭാര്യ രതികലയെ കൊലപ്പെടുത്തിയത്. രണ്ട് കുട്ടികൾക്കൊപ്പമായിരുന്നു ഇവരുടെ താമസം.
ഇയാൾ ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ പാല്‍ വില്‍പനക്കാരനായിരുന്നു ബാബുരാജ്. അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.
ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു.
ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. ഗ്രൈന്‍ഡര്‍ മെഷീനിന്‍റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നു. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: