ജെറുസലേം: സമാധാന ശ്രമങ്ങൾ തുടരുമ്പോഴും ഗാസയിൽ ആക്രണം ശക്തമാക്കി ഇസ്രയേൽ സേന. ഇന്നലെ ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ 42 പേർ കൊല്ലപ്പെട്ടു. ഇതിൽ 10 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മൂന്ന് കെട്ടിട സമുച്ചയങ്ങൾ തകർന്നതായും റിപ്പോർട്ടുണ്ട്.
ഒരാഴ്ച്ചക്കിടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്നലെയുണ്ടായതെന്നാണ് റിപ്പോർട്ട്. ഇതോടെ ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 190 ആയി ഉയർന്നു. ഇതിൽ 54 പേർ കുട്ടികളും 37 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്. 1225 പേർക്കാണ് പരുക്കേറ്റത്. ഇന്നലെ സംഘർഷം ലഘൂകരിക്കാൻ യുഎൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. യുഎൻ യോഗം നടക്കുന്ന സമയത്തും ഗാസയിലെ ഇസ്രയേലിന്‍റെ ആക്രമണം തുടർന്നു.
അതേസമയം പോരാട്ടം തുടരാൻ തന്നെയാണ് തീരുമാനമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യൂഹു അറിയിച്ചു. ആക്രമണങ്ങള്‍ പൂർണശക്തിയോടെ തന്നെ തുടരുകയാണെന്നും സമയമെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിസംബോധനയിൽ നെതന്യാഹു പറഞ്ഞത്.
ഗാസയിലെ തീവ്രവാദികളായ ഹമാസ് അധികാരികളിൽ നിന്നും കനത്ത വില ഈടാക്കാനാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2014 ന് ശേഷം ഗാസ നേരിടുന്ന ഏറ്റവും രൂക്ഷമായ സംഘർഷമാണിത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിൽ ഏറ്റവും ഭീകരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജെറുസലേമിലെ അല്‍ അഖ്സ പള്ളിയിൽ നടന്ന ആക്രമണത്തിന് പിന്നാലെയാണ് ഇസ്രയേൽ ഹമാസ് പോരാട്ടം രൂക്ഷമായത്. വെള്ളിയാഴ്ച ജഅൽ-അഖ്സാ പള്ളിയിൽ പലസ്തീനികളും ഇസ്രയേൽ പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: