ന്യൂയോർക്ക്: ദീർഘ നേരം ജോലി ചെയ്യുന്നവരിൽ പക്ഷാഘാതവും ഹൃദ്രോഗവും വർധിക്കാൻ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള തലത്തിൽ നടത്തിയ പഠനത്തെ ഉദ്ധരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.
2016 ൽ ദീർഘമായ ജോലി മൂലം 7,45,000 പേർ പക്ഷാഘാതവും ഹൃദ്രോഗവും ബാധിച്ച് മരിച്ചതായി ലോകാരോഗ്യ സംഘടനയും രാജ്യാന്തര തൊഴിൽ സംഘടനയും ചേർന്ന് നടത്തിയ പഠനത്തിൽ കണ്ടെത്തി. 2000 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിന്‍റെ വർധനയാണ് ഇത്.
ഒരാഴ്ച്ച 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും എന്ന് ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന, ആരോഗ്യ വകുപ്പ് ഡയറക്റ്റർ മരിയ നൈറ പറഞ്ഞു. ആഴ്ച്ചയിൽ 55 മണിക്കൂറോ അതിലധികമോ ജോലി ചെയ്യുന്നത് പക്ഷാഘാത സാധ്യത 35 ശതമാനവും ഹൃദ്രോഗ സാധ്യത 17 ശതമാനവും വർധിപ്പിക്കുന്നതായി പഠന റിപ്പോർട്ട് വിശദമാക്കുന്നു.
ഇത്തരത്തിൽ മരണപ്പെടുന്നവരിൽ ബഹുഭൂരിപക്ഷവും പുരുഷന്മാരാണ്. ഏതാണ്ട് 72 ശതമാനം. പുരുഷന്മാരിൽ തന്നെ മധ്യവയസ്‌കരും അതിനു മുകളിലേക്ക് പ്രായമുള്ളവരും ആണ് മരണത്തിന് ഇരയാകുന്നതെന്നും പഠനം പറയുന്നു. പലപ്പോഴും ജോലി നിർത്തി ദശാബ്ദങ്ങൾക്ക് ശേഷമാകും ദീർഘ ജോലിയുടെ പ്രഭാവം വെളിപ്പെടുന്നതെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കു കിഴക്കൻ ഏഷ്യ, പശ്ചിമ പസഫിക്ക് മേഖല എന്നിവിടങ്ങളിൽ ഉള്ളവരെയാണ് ഇത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത് എന്നും പഠനം കൂട്ടിച്ചേർക്കുന്നു.
194 രാജ്യങ്ങളിൽ നിന്നുള്ള ഡേറ്റയാണ് പഠനത്തിന് വേണ്ടി ഉപയോഗിച്ചത്. 2000-2016 കാലഘട്ടത്തിൽ നടന്ന പഠനം ആയതിനാൽ കോവിഡ് മഹാമാരിയുടെ സാഹചര്യം പഠനത്തിൽ പ്രതിഫലിക്കുന്നില്ല. എന്നാൽ കോവിഡിനെ തുടർന്ന് ഉണ്ടായ വർക്ക് ഫ്രം ഹോം തൊഴിൽ സാഹചര്യവും ആഗോള സാമ്പത്തിക മാന്ദ്യവും ദീർഘ നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ വർധിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: