ഇടുക്കി: പുരയിടത്തിൽ കയറിയതിന് അയൽവാസി തല്ലിച്ചതച്ച പശു കിടാവ് ചത്തു. ഇടുക്കി അണക്കര മൈലാടുംപാറയിലാണ് ക്രൂരമായ സംഭവം നടന്നത്. ക്ഷീരകർഷകനായ വയലിൽകരോട്ട് സണ്ണി കുര്യന്‍റെ പത്ത് മാസം പ്രായമുള്ള പശുക്കിടാവാണ് ചത്തത്.
ഞായറാഴ്ച്ച മേയാൻ വിട്ട പശു കയറു പൊട്ടിച്ച് അയൽവാസിയുടെ പുരയിടത്തിൽ കയറിയപ്പോഴായിരുന്നു മർദനം. പിന്നീട് പശുവിനെ അന്വേഷിച്ചെത്തിയപ്പോഴാണ് എഴുന്നേൽക്കാനാവാതെ കിടക്കുന്നത് കണ്ടത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അടിയേറ്റാണ് പരുക്ക് പറ്റിയതെന്ന് വ്യക്തമായത്.
പിന്‍കാലുകള്‍ പൂര്‍ണമായും തളര്‍ന്ന പശു അവശതയിലായിരുന്നു. സംഭവത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽവാസിക്കെതിരെ മൃഗസംരക്ഷണ വകുപ്പുകൾ അടക്കം ചുമത്തുമെന്നാണ് വിവരം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി
ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്.
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Post A Comment: