തിരുവനന്തപുരം: മലയോര ഹൈവേ അടക്കമുള്ള ഇടുക്കിയിലെ റോഡുകളുടെ പണി ഈ സാമ്പത്തിക വർഷം തന്നെ തീർക്കാൻ നിർദേശം. ഇടുക്കി മണ്ഡലത്തിലെ റോഡുകളുടെ നവീകരണ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം ഉയർന്നത്.
മണ്ഡലത്തിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള റോഡുകളുടെ നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തികളുടെ നടത്തിപ്പിന് കാലതാമസം നേരിടുന്നതിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ ആവശ്യപ്രകാരം പ്രത്യേക യോഗം വിളിച്ചത്.
മലയോര ഹൈവേ, ചേലച്ചുവട് - വണ്ണപ്പുറം റോഡ്, അടിമാലി - നത്തുകല്ല് റോഡ്, ഇടുക്കി ബൈപ്പാസ് തുടങ്ങിയ കിഫ്ബി പദ്ധതികളുടെ നടപടിക്രമങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള വിവിധ റോഡുകളുടെയും പാലങ്ങളുടെയും സ്കൂള്‍ കെട്ടിടങ്ങളുടെയും ഓഫീസ് മന്ദിരങ്ങളുടെയും നിര്‍മാണ പുരോഗതിയും യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കാലതാമസം നേരിടുന്ന പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തുന്നതിന് ചീഫ് എഞ്ചിനീയറെ യോഗം ചുമതലപ്പെടുത്തി. പ്രളയത്തില്‍ ഒലിച്ചു പോയ പെരിയാര്‍വാലി റോഡിന്‍റെ 300 മീറ്ററോളം ദൈര്‍ഘ്യം സംരക്ഷണ ഭിത്തി കെട്ടി പുനര്‍നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി നിര്‍ദേശം നല്‍കി.
മൂലമറ്റം- കോട്ടമല- വാഗമണ്‍ റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് രണ്ടു കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടി അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കും. പനംകുട്ടി, അയ്യപ്പന്‍കോവില്‍, അറക്കുളം പഞ്ചായത്തിലെ എകെജി പടി എന്നിവിടങ്ങളില്‍ പാലം പണിയുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കാഞ്ഞാര്‍ പാലത്തിന് ഇരുവശങ്ങളിലും നടപ്പാലം നിര്‍മിക്കുന്നതിന് മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. നിര്‍മാണ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും യോഗം വിലയിരുത്തി.
ചെറുതോണി ടൗണ്‍ മുതല്‍ മെഡിക്കല്‍ കോളജ് ജംക്ഷന്‍ വരെ റോഡ് വീതി കൂട്ടി പുനര്‍ നിര്‍മിക്കുന്നതിനുള്ള അഞ്ചു കോടി രൂപയുടെ പദ്ധതി സാങ്കേതിക തടസം പരിഹരിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മണ്ഡലത്തിലൂടെ കടന്നു പോകുന്ന പ്രധാന ദേശീയ പാതയായ നേര്യമംഗലം- പനംകുട്ടി, അടിമാല- കട്ടപ്പന- കുമളി എന്നീ റോഡുകളില്‍ അപകടസാധ്യതയുള്ള ചുരുളി, കരിമ്പന്‍, തടിയമ്പാട്, ഡാം ടോപ് എന്നിവിടങ്ങളിലെ പാലങ്ങള്‍ പുതുക്കി പണിയുന്നതിനും വെള്ളക്കയം ഭാഗത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും നടപടികള്‍ പൂര്‍ത്തിയായി വരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നേര്യമംഗലം- പനംകുട്ടി റോഡിന്‍റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ജില്ലാ ആസ്ഥാനത്ത് ഷെല്‍ട്ടര്‍ ഹോമുകളുടെയും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് ഐഎഎസ്, ജോയന്‍റ് സെക്രട്ടറി സാംബശിവ റാവു ഐഎഎസ്, അശോക് കുമാര്‍ (സിഇ, എന്‍എച്ച്), ഹൈജീന്‍ ആല്‍ബര്‍ട്ട് (സിഇ, ഡിസൈന്‍), ഡാര്‍ലിന്‍ ഡിക്രൂസ് (സിഇ. കെആര്‍എഫ്ബി), എസ് മനോ മോഹന്‍ (സിഇ, ബ്രിഡ്ജസ്), അജിത്ത് രാമചന്ദ്രന്‍ (സഇ, റോഡ്സ്), സിസിലി ജോസഫ് (ഇഇ, ബ്രിഡ്ജസ്), വി.പി. ജാഫര്‍ ഖാന്‍ (ഇഇ, പിഡബ്ല്യുഡി, റോഡ്സ്), മിനി മാത്യു (ഇഇ, കെആര്‍എഫ്ബി), കെ.ടി ബിന്ദു (എസ്ഇ, റോഡ്സ്) തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
മുല്ലപ്പെരിയാർ വിഷയത്തിൽ കടുത്ത നിലപാടുമായി എം.എം. മണി
ഇടുക്കി: മുല്ലപ്പെരിയാർ വിഷയത്തിൽ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌ത് മുൻ മന്ത്രി എം.എം. മണി. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കർഷക ഉപവാസ സമരത്തിൽ സംസാരിക്കവെയാണ് എം.എം. മണി വിഷയത്തിൽ പൊട്ടിത്തെറിച്ചത്.
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എം.എം. മണി പറഞ്ഞു. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിർമിച്ച ഡാമിന്‍റെ അകം കാലിയാണ്. സിമന്‍റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്‌നാട്ടുകാര്‍ വെള്ളം കുടിയ്ക്കാതെയും മരിയ്ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ അണക്കെട്ട് വേണമെന്നതാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ എം.എം. മണിയുടെ തുറന്നു പറച്ചിൽ സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്ക വേണ്ടെന്നും ഭയപ്പെടുത്തുന്ന പ്രസ്‌താവനകൾ പാടില്ലെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുൻ മന്ത്രിയും സി.പി.എമ്മിലെ മുതിർന്ന നേതാവുമായ എം.എം. മണി തന്നെ വിഷയത്തിലെ ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Post A Comment: