ഇടുക്കി: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുമ്പോൾ ഇടുക്കിയിൽ അതിശക്തമായ മഴ. ഇന്ന് വൈകിട്ട് നാലോടെ വിവിധ പ്രദേശങ്ങളിൽ തുടങ്ങിയ മഴ ശക്തമായി തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിക്ക് മുകളിൽ തുടരുമ്പോഴാണ് മഴ ശക്തമാകുന്നത്.
കുമളി പ്രദേശത്ത് രാത്രിയിലും മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ് വിവരം. വൈകിട്ട് ആറിനുള്ള കണക്കു പ്രകാരം 141.25 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം ഇടുക്കി അണക്കെട്ടിൽ 2400.46 അടിയാണ് ജലനിരപ്പ്.
കുമളിക്ക് സമാനമായി വണ്ടിപ്പെരിയാർ, ഏലപ്പാറ പ്രദേശത്തും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുതോണി, ചേലച്ചുവട്, മുരിക്കാശേരി, തോപ്രാംകുടി, ഈട്ടിത്തോപ്പ് പ്രദേശത്തും വൈകിട്ടോടെ ശക്തമായ മഴ പെയ്‌തിറങ്ങി. അതേസമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നാൽ കഴിഞ്ഞ ദിവസത്തേതിനു സമാനമായി സ്പിൽവേ ഷട്ടറുകൾ ഒറ്റയടിക്ക് തുറന്നു വിടുമോയെന്ന ആശങ്കയിലാണ് പെരിയാർ തീര വാസികൾ.
കഴിഞ്ഞ ദിവസം ഏഴ് ഷട്ടറുകൾ തുറന്ന് 40,000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ പെരിയാർ തീര പ്രദേശത്ത് വെള്ളം കയറിയിരുന്നു. കൃഷിയിടങ്ങളും വീടുകളും നശിച്ചതായും റിപ്പോർട്ടുണ്ട്. സമാനമായി വീണ്ടും ഉണ്ടാകുമോയെന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിത മഴയുണ്ടാകുമ്പോൾ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ ഷട്ടർ തുറക്കുന്നതാണ് തീര വാസികളെ ഭീതിയിലാക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഇടുക്കിയിൽ മാരക ലഹരിയുമായി യുവതിയും സുഹൃത്തും പിടിയിൽ
ഇടുക്കി: മാരക ലഹരിമരുന്നുമായി റിസോർട്ട് നടത്തിപ്പുകാരനും സുഹൃത്തായ യുവതിയും എക്സൈസിന്‍റെ പിടിയിൽ. കുമളിയിൽ റിസോർട്ട് ഏറ്റെടുത്ത് നടത്തുന്ന മുറിഞ്ഞ പുഴ സ്വദേശി ഷെബിൻ മാത്യു, ഇയാളുടെ പെൺ സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര മോഹൻ (20) എന്നിവരാണ് പിടിയിലായത്. .06 എം.ജി നിരോധിത ലഹരി മരുന്നായ എം.ഡി.എം.എയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
അറസ്റ്റിലായ ഷെബിൻ മാത്യുവിനെ കാണാൻ കൊടുങ്ങല്ലൂരിൽ നിന്നും സാന്ദ്ര മോഹൻ ഇന്നലെയാണ് കുമളിയിൽ എത്തിയത്. സാന്ദ്രയാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് വിവരം. ഇന്നലെ രാത്രിയിൽ മുറിയിൽ കഴിഞ്ഞ ശേഷം ഇന്ന് രാവിലെ ഇരുവരും വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ സന്ദർശനത്തിനെത്തി. യുവതി മയക്കുമരുന്നുമായി ജില്ലയിലെത്തിയിട്ടുണ്ടെന്ന എക്സൈസ് ഇന്‍റലിജൻസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ എക്സൈസ് സംഘം പിന്തുടരുന്നുണ്ടായിരുന്നു.
പരുന്തുംപാറയിൽ വച്ച് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോളാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ താമസിച്ച മുറിയിൽ പരിശോധന നടത്തിയെങ്കിലും കൂടുതൽ മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ല.
കണ്ടെത്തിയ ലഹരി വസ്‌തു ഡിജെ പാർട്ടികളിലും മറ്റും ഉപയോഗിക്കുന്നതാണ്. യുവതിക്ക് ആരാണ് ലഹരി കൈമാറിയതെന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. ഇതിനു മുമ്പും സമാനമായി യുവതി ലഹരി ഇവിടേക്ക് കടത്തിയിരുന്നുവോയെന്നും സംംശയിക്കുന്നുണ്ട്. എക്സൈസ് കസ്റ്റഡിയിലുള്ള പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.
Post A Comment: