കുടുംബ ബന്ധങ്ങളെ കുറിച്ച് നാഷ്‌ണൽ ഫാമിലി ഹെൽത്ത് സർവേ -5 (2019-2021) പുറത്തുവിട്ട വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. അവിഹിത ബന്ധത്തെകുറിച്ചും ലൈഗിക താൽപര്യത്തെ കുറിച്ചും തുടങ്ങി ഗർഭ നിരോധന മാർഗത്തെ കുറിച്ച് വരെ നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ പത്തിൽ ഒന്ന് പുരുഷൻമാർക്ക് അവിഹിത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. എന്നാൽ സ്ത്രീകൾ നേരെ തിരിച്ചാണ്. ഭർത്താവോ- ലിവിങ് പങ്കാളിയോ അല്ലാത്ത പുരുഷന്മാരുമായി ഇത്തരം ബന്ധമുണ്ടായിട്ടില്ലെന്നാണ് സർവ്വേയിൽ പങ്കെടുത്ത സ്ത്രീകൾ എല്ലാം പറഞ്ഞിരിക്കുന്നത്.
വിവാഹത്തിലൂടെയോ, കോ-ലിവിങ്ങിലൂടെയോ ജീവിതപങ്കാളികളാകാത്തവരുമായുള്ള ബന്ധങ്ങളെ ഹൈ റിസ്ക്ക് സെക്‌സ് ആയാണ് സർവ്വേ വിലയിരുത്തുന്നത്. ആദ്യമായി സെക്‌സിൽ ഏർപ്പെട്ട പ്രായം, നിലവിൽ എത്ര ലൈംഗിക പങ്കാളികളുണ്ട്, മുൻപ് എത്ര പേരുണ്ടായിരുന്നു, കോണ്ടം ഉപയോഗിക്കുമായിരുന്നോ, ഹൈ റിസ്ക്ക് ബന്ധങ്ങൾ ഉണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് സർവ്വേയിൽ പങ്കെടുത്തവരോട് ചോദിച്ചത്.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹൈ റിസ്ക്ക് സെക്‌സിൽ ഏർപ്പെട്ടെന്ന് പത്തിലൊന്ന് പുരുഷന്മാരാണ് വെളിപ്പെടുത്തിയത്. ഗ്രാമീണ മേഖലയിൽ ഇത് 1.3 ശതമാനവും നഗരപ്രദേശങ്ങളിൽ 0.8 ശതമാനവുമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടോ അതിൽ അധികമോ പേരുമായി ബന്ധമുണ്ടായെന്ന് 0.3 ശതമാനം പുരുഷന്മാരും 0.1 ശതമാനം സ്ത്രീകളും വെളിപ്പെടുത്തിയെന്ന് സർവ്വേ ഫലം പറയുന്നു.
സർവ്വേയിൽ പങ്കെടുത്ത ഗ്രാമീണ മേഖലയിലെ 0.2 ശതമാനം പുരുഷന്മാർ പണം നൽകി സെക്‌സിൽ ഏർപ്പെട്ടിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ പെൺകുട്ടികളിൽ 0.5 ശതമാനം പേർ 15 വയസിന് മുൻപ് സെക്‌സിൽ ഏർപ്പെട്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ പെൺകുട്ടികളിൽ ഇത് 0.2 ശതമാനമാണ്.
ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അതീവ സെൻസിറ്റിവായതിനാൽ ഫലങ്ങൾ ജാഗ്രതയോടെ മാത്രമേ വ്യാഖ്യാനിക്കാവു എന്നും സർവ്വേ ഫലം പറയുന്നു. സംസ്ഥാനത്തെ 14 ജില്ലകളിൽ 2019 ജൂലൈ മുതൽ 2019 ഡിസംബർ വരെ ആണ് സർവ്വേ നടത്തിയത്.
കേരളത്തിലെ ആളുകൾ ഗർഭ നിരോധന മാർഗങ്ങളെ കുറിച്ച് അറിവുള്ളവരാണെന്നും സർവേ കണ്ടെത്തിയിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളിൽ 61 ശതമാനം പേരും എന്തെങ്കിലും രീതിയിലുള്ള ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്.
53 ശതമാനം സ്ത്രീകൾ ആധുനിക ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നു. ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗത്തിൽ നഗര-ഗ്രാമ കണക്കുകളിൽ നേരിയ വ്യത്യാസമേയുള്ളൂ. മതിയായ വിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകളിൽ 72 ശതമാനം പേർ വന്ധ്യംകരണത്തിന് വിധേയരായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പന്ത്രണ്ട് വർഷമോ അധികമോ പഠിച്ചവരിൽ ഇത് 34 ശതമാനം മാത്രമാണ്. വിവാഹിതരായ സ്ത്രീകളിൽ മൂന്ന് ശതമാനം പേരാണ് ഗർഭ നിരോധന ഉറ ഉപയോഗിക്കുന്നത്. രണ്ടു ശതമാനം പേർ ഐയുഡി ഉപയോഗിക്കുന്നു. 0.4 ശതമാനം പേരാണ് ഗർഭ നിരോധന ഗുളിക ഉപയോഗിക്കുന്നത്.
കേരളത്തിലെ 15-49 വയസിനിടയിൽ പ്രായമുള്ള പുരുഷന്മാരിൽ 16 ശതമാനം പേരും ഗർഭ നിരോധനം സ്ത്രീകളുടെ ഇടപാടാണെന്ന് വിശ്വസിക്കുന്നവരാണെന്ന് സർവ്വേ ഫലം പറയുന്നു. പുരുഷന്മാർ ആശങ്കപ്പെടേണ്ട കാര്യമല്ല അതെന്നാണ് അവർ കരുതുന്നത്. കോണ്ടം ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഗർഭധാരണ സാധ്യത ഇല്ലാതാവുമെന്ന് പകുതി പുരുഷന്മാർക്കും അറിയാം.
ആധുനിക ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളിൽ 65 ശതമാനം പേരെയും മറ്റു ഗർഭ നിരോധന മാർഗങ്ങളെ കുറിച്ച് ആരോഗ്യ പ്രവർത്തകർ അറിയിച്ചിട്ടില്ല. ഗർഭ നിരോധന മാർഗങ്ങളുടെ പാർശ്വഫലങ്ങൾ കുറിച്ച് 65 ശതമാനം പേരോട് മാത്രമേ ആരോഗ്യ പ്രവർത്തകർ പറഞ്ഞിട്ടുള്ളു. പാർശ്വഫലങ്ങളുണ്ടായാൽ എന്ത് ചെയ്യാമെന്ന് 53 ശതമാനം സ്ത്രീകൾക്കുമറിയില്ല. സംസ്ഥാനത്തെ വിവാഹിതരായ സ്ത്രീകളിൽ 13 ശതമാനം പേർക്ക് ഗർഭ നിരോധന മാർഗങ്ങൾ പ്രാപല്യമല്ലെന്നും സർവ്വേ റിപ്പോർട്ട് പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: