മുംബൈ: വിശ്വസുന്ദരി പട്ടം വീണ്ടും ഇന്ത്യയിലേക്കെത്തിയതിന്‍റെ സന്തോഷത്തിലാണ് ഏവരും. 21 വർഷത്തിനു ശേഷമാണ് ഹർന്നാസ് സന്ധുവിലൂടെ വിശ്വസുന്ദരി പട്ടം രാജ്യത്തെത്തുന്നത്. ഇന്ത്യയിൽ നിന്നും 2000ത്തിൽ ലാറദത്തയ്ക്കായിരുന്നു ഏറ്റവും ഒടുവിൽ വിശ്വാകിരീടം ചൂടാനുള്ള അവസരമുണ്ടായത്.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 സുന്ദരിമാർ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവിൽ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹർനാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു.
വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് വലിയ സൗഭാഗ്യങ്ങളാണ്. തലയിൽ ചൂടുന്ന വജ്ര കിരീടത്തിൽ നിന്ന് തുടങ്ങുന്നു ആ സൗഭാഗ്യ യാത്ര. 23.80 കോടി വിലമതിക്കുന്ന വജ്ര കിരീടമാണ് വിശ്വസുന്ദരിയെ അണിയിക്കുന്നത്. പിന്നീടുള്ള ഒരു വർഷകാലം 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും.
ആറക്കമുള്ള തുകയാണ് വിശ്വസുന്ദരിക്ക് എല്ലാ മാസവും ശമ്പളമായി ലഭിക്കുക. എന്നാൽ കൃത്യമായ തുക എത്രയാണെന്ന് മിസ് യൂണിവേഴ്‌സ് സംഘടനകൾ പുറത്തു വിട്ടിട്ടില്ല. ന്യൂയോർക്കിലെ അത്യാഢംബര ഹോട്ടലിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വർഷ കാലം മിസ് യുണിവേഴ്‌സിന് താമസിക്കാം.
കൂട്ടിനു മിസ് യുഎസ്എയും ഒപ്പമുണ്ടാകും. ലോകമറിയുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളും, സൗന്ദര്യ വർധക വസ്‌തുക്കളുടെ നിർമാതാക്കളും അവൾക്കായി കാത്തിരിക്കും. ഏറ്റവും വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ കൊണ്ട് വിശ്വസുന്ദരിയെ കൂടുതൽ മനോഹാരിയാക്കാൻ അവർ മത്സരിക്കും.
ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരുടെ ക്യാമറകൾ അവളുടെ അളവുഴകുകൾ ഒപ്പാൻ എപ്പോഴും പിന്നാലെ ഉണ്ടാകും. ലോകത്തെ വിവിധ ഇടങ്ങളിൽ സന്ദർശിക്കാൻ അവസരമൊരുങ്ങും. യാത്ര ചെലവ് ഉൾപ്പടെ പൂർണമായും സൗജന്യമായിരിക്കുമത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: