ഗ്രഹങ്ങളെ കുറിച്ചുള്ള ചെറിയ ചെറിയ വിവരങ്ങൾ പോലും മനുഷ്യരിൽ ആകാംക്ഷ നിറക്കാറുണ്ട്. ഇത്തരത്തിൽ ശാസ്ത്ര ലോകത്തെ മുഴുവൻ വിസ്‌മയിപ്പിച്ച ഒരു ചിത്രമാണ് ഇപ്പോൾ സൈബർ ലോകത്തും ചർച്ചാ വിഷയമാകുന്നത്.
ഒരു മരക്കുറ്റിയുടേതിനു സമാനമായ ചിത്രമാണ് വാർത്തയിലെ താരം. മരക്കുറ്റിക്ക് എന്താണിത്ര പ്രത്യേകതയെന്നാണ് പലരും മനസിൽ കരുതുക. എന്നാൽ മരക്കുറ്റിയുടെ ചിത്രം ലഭിച്ചത് ചന്ദ്രനിൽ നിന്നാണെങ്കിലോ. ഞെട്ടാൻ അൽപം വകയുണ്ട്. ശാസ്ത്ര ലോകത്തെ പോലും ഞെട്ടിച്ചുകൊണ്ടാണ് ഈ ചിത്രം പ്രചരിച്ചത്.
എന്നാൽ ചിത്രത്തിനു പിന്നിലെ സത്യം പുറത്തു വന്നതോടെ ഞെട്ടൽ മാറി അത്ഭുതമാണ് പലർക്കും തോന്നിയത്. ചൊവ്വയെ വലം വയ്ക്കുന്ന എക്‌സോമർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ എന്ന ഉപഗ്രഹമാണ് ചിത്രം പകർത്തിയത്. യൂറോപ്യൻ സ്‌പേസ് ഏജൻസി, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോമോസ് എന്നിവയുടെ സംയുക്ത ദൗത്യമാണ് എക്‌സോമർസ്.
ചൊവ്വയുടെ അന്തരീക്ഷം സംബന്ധിച്ചുള്ള പഠനമാണ് എക്‌സോമർസ് ഓർബിറ്ററിൽ പ്രധാനമായും നിക്ഷിപ്‌തമായുള്ള ദൗത്യം. എന്നാൽ കളർ ആൻഡ് സ്റ്റീരിയോ സർഫസ് ഇമേജിങ് സിസ്റ്റം എന്ന പേരിൽ ഒരു ക്യാമറ ഈ ഉപഗ്രഹത്തിലുണ്ട്. ഈ ക്യാമറയാണ് എക്സോമാർസിന്‍റെ ഉപരിതല ചിത്രങ്ങൾ ഇപ്പോൾ എടുത്തത്.
കഴിഞ്ഞ വർഷം ജൂൺ 13ന് ഓർബിറ്റർ എടുത്ത ചിത്രമാണ് ഇപ്പോൾ സ്‌പേസ് ഏജൻസികൾ പുറത്തു വിട്ടിരിക്കുന്നത്. ചൊവ്വയുടെ വടക്കൻ സമതലങ്ങളായ അസിഡാലിയ പ്ലാനീഷ്യയിൽ നിന്നാണ് വിചിത്രമായ മരക്കുറ്റി ചിത്രം പകർത്തിയത്. മാറ്റ് ഡാമൺ അഭിനയിച്ച പ്രശസ്‌ത ഹോളിവുഡ് ചിത്രമായ മാർഷ്യനിൽ ഈ സ്ഥലം കാണിക്കുന്നുണ്ട്. ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യസംഘം ഇറങ്ങുന്ന സ്ഥലമായാണ് അസിഡാലിയ പ്ലാനീഷ്യ ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
ഐസ് നിറഞ്ഞു കിടക്കുന്ന ഒരു പടുകുഴിയാണ്. അസിഡാലിയയിലെ വിചിത്രമായ മരക്കുറ്റിയുടെ ഘടനയ്ക്ക് കാരണമായത്. മരക്കുറ്റികളിലെ വളയങ്ങൾ പോലുള്ള ഘടന അപൂർവമാണെന്നും ചൊവ്വാഗ്രഹത്തിന്‍റെ സംബന്ധിച്ച മാറ്റങ്ങൾ വെളിവാക്കാൻ ഇതിന് കഴിയുമെന്നും ശാസ്ത്രജ്ഞർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
അതിപ്രാചീന കാലം മുതലുള്ള ഹിമം ഈ പടുകുഴിയിലുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ വിചാരിക്കുന്നത്. ചൊവ്വയിൽ ഉടലെടുക്കുന്ന വിവിധ താപനിലകൾക്കനുസരിച്ച് പടുകുഴിയിലുള്ള വസ്‌തുക്കൾ ചുരുങ്ങുകയും വികസിക്കുകയും ചെയ്യും. ഇതാകാം പടുകുഴിയിൽ വളയങ്ങൾ ഉടലെടുക്കാൻ കാരണമായത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: