ഇടുക്കി: കട്ടപ്പനയിൽ ആറ് ലക്ഷം രൂപയ്ക്ക് വാങ്ങിയ കാട്ടാനയുടെ കൊമ്പ് 12 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. വണ്ടിപ്പെരിയാർ വള്ളക്കടവ് തിരുവേലിക്കല്‍ ജിതേഷാണ് വനംവകുപ്പിന്‍റെ പിടിയിലായത്. കേസിലെ മൂന്നാം പ്രതിയായ ഇയാൾ ആനക്കൊമ്പ് കച്ചവടത്തിലെ ഇടനിലക്കാരനാണെന്ന് വനംവകുപ്പ് പറഞ്ഞു. കുമളി റേഞ്ച് ഓഫീസര്‍ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ മാസം 10ന് വള്ളക്കടവിനു സമീപം കരിമ്പാനിപ്പടിയില്‍ കാറില്‍ കച്ചവടത്തിനായി എത്തിച്ച ആനക്കൊമ്പ് വനംവകുപ്പ് പിടികൂടിയിരുന്നു. ഈ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ആളാണ് ജിതേഷ്. കോടതിയില്‍ ജാമ്യത്തിനായി എത്തിയപ്പോഴാണ് ജിതേഷിനെ പിടികൂടുന്നത്.
ആറ് ലക്ഷം രൂപയ്ക്ക് വാങ്ങിയ കാട്ടാനയുടെ കൊമ്പ് 12 ലക്ഷം രൂപയ്ക്ക് മറിച്ചു വില്‍ക്കാനായിരുന്നു ശ്രമം. സുവര്‍ണഗിരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണംകുളം കെ. അരുണ്‍ (34) ആണ് കേസില്‍ കഴിഞ്ഞ മാസം അറസ്റ്റിലായത്.
കട്ടപ്പന ഫ്‌ളൈയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. അരുണിന്‍റെ സഹോദരീ ഭര്‍ത്താവ് ബിബിനും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. 8.4 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പിന് 130 സെ.മി അകം വ്യാസവും, 124 സെ.മി പുറം വ്യാസവുമുണ്ടായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
ഉപ്പുതറയിൽ കാട്ടിറച്ചിയുമായി യുവാവ് പിടിയിൽ
ഇടുക്കി: വേട്ടയാടി പിടിച്ച കാട്ടുമൃഗത്തിന്‍റെ ഇറച്ചി വിൽക്കാൻ കൊണ്ടുപോകുന്നതിനിടെ യുവാവ് അറസ്റ്റിൽ. ഉപ്പുതറ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരിൻ സജിയാണ് അറസ്റ്റിലായത്. കിഴുകാനം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സരിനെ പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ ആറോടെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചിയുമായി പോയ സരിനെ വനപാലകർ വൻമാവ് ചെക്ക് പോസ്റ്റിൽവച്ച് പിടികൂടുകയായിരുന്നു. കാട്ടിറച്ചി കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഓട്ടോറിക്ഷയുടെ പിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇറച്ചി. പലർക്കായി വിൽപന നടത്തിയ ശേഷം മറ്റൊൾക്ക് കൊടുക്കാനായി രണ്ട് കിലോ ഇറച്ചിയുമായി പോകുമ്പോഴായിരുന്നു പിടിക്കപ്പെട്ടത്. മുല്ലപതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവർ ചേർന്ന് വിൽക്കാൻ നൽകിയതാണ് ഇറച്ചിയെന്ന് സരിൻ മൊഴി നൽകിയിട്ടുണ്ട്. സനോജും സനിലും ചേർന്ന് കാട്ടുമൃഗത്തെ വേട്ടയാടിയതാണന്നാണ് നിഗമനം. ഇരുവരും മുമ്പ് മൃഗത്തെ വേട്ടയാടിപ്പിടിച്ചതായി സംശയം ഉണ്ടായിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇവരെ കണ്ടെത്താനായിട്ടില്ല. കിഴുകാനം ഫോറസ്റ്റർ വി. അനിൽകുമാർ, ഉദ്യോഗസ്ഥരായ വി.സി. ലെനിൻ, എൻ.ആർ. ഷിജിരാജ്, കെ.ടി. ജയകുമാർ, കെ.എൻ. മോഹനൻ, ലീലാമണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post A Comment: