ഇടുക്കി: ബീവറേജസ് ഔട്ട് ലറ്റുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതികളെ പൊലീസ് സാഹസികമായി പിടികൂടി. കരുണാപുരം കല്ലോലിയിൽ റോയ് ചാക്കോ (36), ഇടുക്കി കൊല്ലംപറമ്പിൽ കെ.എസ്. സജി (48) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രതികൾ ബീവറേജസ് ഔട്ട് ലറ്റുകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര ആസൂത്രണം ചെയ്‌തത്.
ഓഗസ്റ്റ് നാലിന് തൂക്കുപാലത്തും 14ന് കുമളിയിലും ബീവറേജസ് ഔട്ട്ലറ്റുകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് 26ന് മുണ്ടക്കയത്തുള്ള ബീവറേജ് ഔട്ട് ലറ്റിന്‍റെ പൂട്ട് പൊളിച്ച് അകത്തു കയറിയ പ്രതികൾ മദ്യം മോഷ്‌ടിച്ചു കടന്നു.
പ്രതികളെ സംബന്ധിച്ച് സൂചനയില്ലാത്തതിനാൽ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെങ്കിലും പ്രതികളെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.
പിന്നീട് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എഴുകുംവയലിലെ സുഹൃത്തിന്‍റെ വീട്ടിൽ പ്രതികൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഇവിടെയെത്തി പ്രതികളെ പിടികൂടുകയായിരുന്നു. എസ്.ഐ. സജിമോൻ ജോസഫ്, എസ്. സി.പി.ഒമാരായ പി.ജെ. സിനോജ്, ടോണി ജോൺ, സിപിഒ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
വളകോട്ടിൽ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: വളകോട്ടിൽ 10 മാസം മുമ്പ് വിവാഹിതയായ സ്ത്രീ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ ജോബിഷാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ഹെലിബറിയ സ്വദേശിനി ഷീജ (28)യാണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ഷീജ ആത്മഹത്യ ചെയ്‌തതെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്.
ജോബിഷിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ട് പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. പണവും ആറ് പവൻ സ്വർണവും ജോബിഷിനു കൈമാറി. ശേഷിക്കുന്ന രണ്ട് പവനെ ചൊല്ലി ഭർത്താവും ഭർത്താവിന്‍റെ വീട്ടുകാരും ഷീജയെ നിരന്തരം ഉപദ്രവിച്ചതായി വീട്ടുകാർ ആരോപിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് പീരുമേട് ഡിവൈ.എസ്.പി കുര്യാക്കോസിന് അന്വേഷണ ചുമതല കൈമാറിയിരുന്നു.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഷീജയുടെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷീജ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വീട്ടുകാർ വെളിപ്പെടുത്തി. ഐപിസി 306, 498, 306 A എന്നീ വകുപ്പുകൾ ചേർത്താണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.
Post A Comment: