ഇടുക്കി: ഭരണ കക്ഷിയായ കോൺഗ്രസിലെ തമ്മിലടി രൂക്ഷമായതോടെ കട്ടപ്പന നഗരസഭയിൽ ചെയർപേഴ്‌സൺ രാജിക്കൊരുങ്ങുന്നതായി അഭ്യൂഹം. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഭരണകക്ഷി കൗൺസിലർമാർ വിട്ടു നിന്നതോടെയാണ് ചെയർപേഴ്സൺ ബീനാ ജോബിയും ഭരണ കക്ഷിയിലെ കൗൺസിൽ അംഗങ്ങളും തമ്മിലുള്ള പോര് പരസ്യമായി പുറത്തേക്ക് വന്നത്. എ, ഐ ഗ്രൂപ്പ് പോരും രൂക്ഷമായതിനു പിന്നാലെ കട്ടപ്പന നഗരസഭയിൽ ഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസിനും യുഡിഎഫിനും കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇതിനിടെ അഭിമാനമുയർത്തുന്നതായിരുന്നു കട്ടപ്പന നഗരസഭയിലെ ഉയർന്ന വിജയം. എന്നാൽ കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷമായതോടെ ഭരണം തുടങ്ങിയിട്ടും വിവാദങ്ങൾക്ക് അവസാനമില്ലായിരുന്നു.
ബീനാ ജോബിയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതുമുതലാണ് വിവാദങ്ങൾക്ക് തുടക്കമായത്. നേരത്തെ വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും ജോയി വെട്ടിക്കുഴി രാജി വച്ചൊഴിഞ്ഞതും ചെയർപേഴ്‌സണുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു.
കോൺഗ്രസ് ജില്ലാ നേതൃത്വം ശ്രമിച്ചിട്ടും കട്ടപ്പനയിലെ ഗ്രൂപ്പ് പോരും തമ്മിലടിയും തുടരുന്നതിനിടെയാണ് ബീനാ ജോബി രാജി സന്നദ്ധത അറിയിച്ചതെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ജില്ലാ കോൺഗ്രസ് നേതൃത്വം തള്ളിയിട്ടുണ്ട്.
നിലവിൽ ബീന രാജിവക്കേണ്ട സാഹചര്യമില്ലെന്നാണ് പാർട്ടിയുടെ നിലപാട്. പല കാര്യങ്ങളിലും കൂടിയാലോചന നടത്താതെ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയാണ് ബീനാ ജോബിക്കെതിരെ പ്രധാനമായും ഉയർന്നത്. എന്നാൽ നിയമം മറികടന്നുള്ള ഒരു പ്രവൃത്തികൾക്കും കൂട്ട് നിൽക്കില്ലെന്നാണ് അധ്യക്ഷയുടെ തുടക്കം മുതലുള്ള നിലപാട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ രാജി സെക്രട്ടറി തള്ളി
ഇടുക്കി: അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ അവധിയെടുത്ത് മുങ്ങിയ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ദൂതൻ മുഖേന അയച്ച രാജിക്കത്ത് സെക്രട്ടറി തള്ളി. പാർട്ടി അറിയാതെ നടത്തിയ രാജി നാടകം വിവാദമായതിനു പിന്നാലെ പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ സി.പി.ഐയിൽ നിന്നും രാജിവച്ചു. ജില്ലാ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവർക്കാണ് വെവ്വേറെ രാജിക്കത്ത് നൽകിയത്.
കഴിഞ്ഞ ദിവസമാണ് മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് സ്ഥാനം രാജിവക്കുന്നതായി ദൂതൻ മുഖേന സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്. എന്നാൽ നേരിട്ടോ, ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റേർഡ് തപാലിലോ വേണം രാജിക്കത്തു നൽകാൻ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കത്ത് സെക്രട്ടറി തള്ളി. അതേസമയം വാർത്ത പുറത്തു വന്നതോടെ എൽ.ഡി.എഫിലും സി.പി.ഐയിലും വിവാദം ഉടലെടുത്തിരുന്നു. പാർട്ടിയോ മുന്നണിയോ അറിയാതെയായിരുന്നു മിനിമോൾ നന്ദുമാറിന്‍റെ രാജി തീരുമാനം.
ഇത് വിവാദമായതോടെയാണ് ഇന്ന് മിനിമോൾ നന്ദകുമാർ പാർട്ടി അംഗത്വവും രാജിവച്ചത്. രാജി കത്തിൽ മെമ്പർ സ്ഥാനം രാജിവയ്ക്കുന്നതായി പരാമാർശമില്ല. കഴിഞ്ഞ 12ന് ആരോഗ്യപരമായ കാരണം പറഞ്ഞ് പ്രസിഡന്‍റ് 15 ദിവസം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ദൂതൻ വഴി പ്രസിഡന്‍റ് പദം രാജി വച്ച് കത്തു നൽകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി, പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ഭരണ സമിതിയിലും, പാർട്ടിയിലും, എൽ.ഡി.എഫ് - ലും അഭിപ്രായ ഭിന്നതയുണ്ട്. ഇതാണ് നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അവധിയിൽ പ്രവേശിച്ച ശേഷം പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ എവിടെയാണ് എന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പുറത്തു വരുന്നത്. രാജി വിവരം അറിഞ്ഞയുടൻ മണ്ഡലം സെക്രട്ടറി വി.ആർ. ശശി, ലോക്കൽ സെക്രട്ടറി കെ.ജെ. ജോസഫ് , പഞ്ചായത്തംഗം മനു .കെ. ജോൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ എത്തി. രാജി വിവാദമായതോടെ സി.പി.ഐയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന അടിയന്തിര ലോക്കൽ കമ്മറ്റി വെള്ളിയാഴ്ച ചേരുന്നുണ്ട്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോമോൻവെട്ടിക്കാലായ്ക്കാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല.
Post A Comment: