തിരുവനന്തപുരം: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷ്‌ണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (സെപ്റ്റംബർ ആറ്) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കലക്റ്ററുടെ അറിയിപ്പിൽ പറയുന്നു.
തെക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ റെഡ് അലർട്ടുള്ളത്.
അതേസമയം അതിശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ട് മരണം. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരാണ് മരിച്ചത്. പെരുമാതുറയിലാണ് അപകടം നടന്നത്. അപകടത്തിൽപെട്ട പതിനഞ്ച് പേരെ രക്ഷപെടുത്തി. പത്തിലേറെ പേർ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്‍റെ കപ്പൽ പെരുമാതുറയിലെത്തും. കൊച്ചിയിൽ നിന്നും രണ്ട് ഹെലി കോപ്റ്ററുകളും രക്ഷാ പ്രവർത്തനത്തിനായി തിരിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം അഞ്ചു തെങ്ങിൽ നിന്നും കടലിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. വലിയ തിരയിൽപെട്ട് ബോട്ട് മറിയുകയായിരുന്നു. കരയിലെത്തിയ എല്ലാവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബോട്ട് പൂർണമായും മറിഞ്ഞു. അഞ്ച് തെങ്ങ് ഹാർബറിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസുമാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly
ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ പെയ്‌തേക്കും. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്‌ത പ്രദേശങ്ങളിൽ ഇന്ന് ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. നാളെ മുതൽ മഴ കൂടുതൽ ശക്തമായേക്കും. നാളെ 11 ജില്ലകളിലും ഉത്രാടനാളിൽ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
കോമോറിൻ തീരത്തായുള്ള ചക്രവാത ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിനു കാരണം. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് നാളെ മുതൽ മഴകനക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം.
Post A Comment: