ഇടുക്കി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ ഗൃഹനാഥനെ വീട്ടിൽ കയറി കമ്പിവടിക്ക് തലക്കടിച്ച സംഭവത്തിൽ രണ്ടര മാസങ്ങൾക്ക് ശേഷം പ്രതികൾ പിടിയിൽ. നെടുങ്കണ്ടം ചേമ്പളം സ്വദേശികളായ പുത്തൻപുരയ്ക്കൽ സബീഷ്, സന്തോഷ്, അമ്പാട്ട് ജേക്കബ് തോമസ്, ഉടുമ്പൻചോല സ്വദേശികളായ ശാന്തരുവി തോട്ടുചാലിൽ ജിഷോ, ജിജോ, ജിനോയി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കേസിൽ പുത്തൻപുരയ്ക്കൽ സജിൻ എന്നയാൾ നേരത്തെ അറസ്റ്റിലായിരുന്നു.
ഫെബ്രുവരി 20ന് ചേമ്പളത്തായിരുന്നു നാടിനെ നടുക്കി ആക്രമണം. പാലത്താനത്ത് ആന്‍റണി ജോസഫ്, ഭാര്യ ഗ്രേസിക്കുട്ടി, മരുമകൾ ടീന എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 15 ഓളം പേർ സംഘം ചേർന്ന് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ആക്രമണം നടത്തുകയായിരുന്നു. ആന്‍റണിക്ക് കമ്പിവടികൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
ആന്‍റണിയുടെ വീടിനു സമീപത്തായുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആന്‍റണി നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായില്ല.
നടപടികള്‍ വൈകിപ്പിക്കുന്നതില്‍ ഉടുമ്പന്‍ചോല താലൂക്കോഫീസിലെ എല്‍.ആര്‍. വിഭാഗത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനും പങ്കുള്ളതായും, ഇയാള്‍ കയ്യേറ്റക്കാർക്ക് അനുകൂലമായി കോടതി ഉത്തരവ് നടപ്പില്‍ വരുത്തിയതായി രേഖകള്‍ ഉണ്ടാക്കിയതായും കാണിച്ചു ഇദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് സ്ഥലം അളന്നു തിരിച്ച് പഞ്ചായത്തിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ ഈ വിധി നടപ്പിലാക്കാന്‍ അധികൃതര്‍ തയാറായില്ല. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് ആന്‍റണി കേസ് നല്‍കിയിരുന്നു. ഇതിനെ തുടർന്ന് ആണ് ആക്രമണം നടത്തിയത്. പ്രതികളുടെ അറസ്റ്റ് വൈകിയതോടെ അന്വേഷണം വഴിമുട്ടുന്നതായി കാണിച് ആന്‍റണി ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: