ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയിൽ അടുത്ത രണ്ടാഴ്ച്ച അതി നിർണായകം. രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നതലത്തിലേക്ക് കുതിക്കാനുള്ള സാധ്യതകളാണ് ഈ ദിവസങ്ങളിലുള്ളത്. സംസ്ഥാനങ്ങൾ ലോക് ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗ വ്യാപനത്തിൽ കുറവ് വരാൻ ജൂൺ വരെ കാത്തിരിക്കേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഉപദേശകസംഘം തയ്യാറാക്കിയ ഗണിതമാതൃക അടിസ്ഥാനമാക്കിയാണ് ഇന്ത്യയിലെ കോവിഡ് വ്യാപനം സംബന്ധിച്ച് പ്രവചനം നടത്തുന്നത്. മെയ് മധ്യത്തോടെ രോഗ വ്യാപനം പാരമ്യത്തിലെത്തിയേക്കുമെന്നാണ് അനുമാനിക്കുന്നത്. എന്നാൽ രോഗ വ്യാപനത്തെ സംബന്ധിച്ച് ഇവർ കഴിഞ്ഞ മാസം തയ്യാറാക്കിയ കണക്കുകൂട്ടലുകളിൽ പിഴവ് സംഭവിച്ചിരുന്നു.
രാജ്യവ്യാപക ലോക്ക്ഡൗൺ ഒഴിവാക്കി സംസ്ഥാനങ്ങൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള അനുമതി പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലെ രോഗവ്യാപന തീവ്രത കൃത്യമായി കണക്കുകൂട്ടുന്നതിന് ശരിയായ കോവിഡ് കണക്കുകൾ അനിവാര്യമാണ്. മറിച്ചാവുന്നത് അനുമാനങ്ങൾ തെറ്റാനും മുൻ കരുതൽ നടപടികൾ സ്വീകരിക്കുന്നത് അസാധ്യമാകാനും ഇടയുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ജൂൺ അവസാനത്തോടെ പ്രതിദിന കേസുകൾ 20,000 ആയി കുറയുമെന്നും വിലയിരുത്തുന്നുണ്ട്.
ജൂൺ പതിനൊന്നോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യാ 4,04,000 ആകുമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സ് പറയുന്നു. ഇതിനോടകം തന്നെ ഇന്ത്യയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. 15 ദിവസത്തോളം തുടർച്ചയായി ഇന്ത്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലായാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അത് നാലു ലക്ഷം കടന്നു. ആകെ രോഗബാധിതർ 21 ദശലക്ഷത്തിലധികമായി.
രാജ്യത്ത് അലയടിക്കുന്ന രണ്ടാം തരംഗത്തിന് പിന്നില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസാണെന്ന വാദത്തില്‍ ഒരു സംഘം ശാസ്ത്രജ്ഞര്‍ ഉറച്ചു നില്‍ക്കുന്നു. ആശുപത്രികളിലെ വൈറസ് സാന്നിധ്യം അധികമടങ്ങാണെന്നും വ്യാപനശേഷി കൂടിയതാണെന്നും ഡോക്ടർമാർ പറയുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: