പാറ്റ്ന: സിആർപിഎഫ് ക്യാമ്പിൽ വനിതാ ഡോക്‌ടറെ പീഡിപ്പിക്കാൻ മുതിർന്ന ഉദ്യോഗസ്ഥന്‍റെ ശ്രമം. മുസാഫർപൂരിലെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്‍റെ (സി.ആർ.പി.എഫ്) കോമ്പോസിറ്റ് ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്ന വനിതാ ഡോക്‌ടറാണ് പരാതിയുമായി രംഗത്തെത്തിയത്.
ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും ലൈംഗികമായി വഴങ്ങാൻ നിർബന്ധിച്ചെന്നുമാണ് പരാതി. സംഭവത്തിൽ സി.ആർ.പി.എഫ് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡി.ഐ.ജി സുരീന്ദർ പ്രസാദ് എന്നയാൾക്കെതിരെയാണ് വനിതാ ഡോക്ടർ ആരോപണം ഉന്നയിച്ചതെന്ന് സിആർപിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മുസാഫർനഗർ റേഞ്ചിൽ പോസ്റ്റ് ചെയ്ത പ്രതി രാത്രി വൈകിയും യുവതിക്ക് ഫോൺ വിളിച്ചതായും ലൈംഗികമായി തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.
യുവതി എതിർത്തതോടെ മുറിയിൽ കയറി അവരോട് മോശമായി പെരുമാറി. ഈ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. വനിതാ ഡോക്ടർ താമസിച്ചിരുന്ന സ്ഥലത്തുവെച്ചാണ് അപമര്യാദയായി പെരുമാറിയത്. ഭയന്നു പോയ ഡോക്‌ടർ മുറിയിൽ നിന്നും പുറത്തേക്ക് ഓടിരക്ഷപെടുകയായിരുന്നു. ഇയാൾ ഇതിനു മുമ്പും സമാന ആരോപണത്തിൽ നടപടി നേരിട്ടിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വിവാഹമോചിതനായ ഇയാൾ മദ്യത്തിന് അടിമയാണ്. നേരത്തെ രണ്ടുതവണ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ലൈംഗിക പീഡനത്തെക്കുറിച്ച് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സിആർപിഎഫിന്‍റെ ആഭ്യന്തര അന്വേഷണം പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും സ്ത്രീ സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: