ഇടുക്കി: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നതിനിടെ ഇടുക്കിയിൽ ശക്തമായ മഴ. വെള്ളിയാഴ്ച്ച രാവിലെ മുതൽ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇതോടെ അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ തുറന്ന മൂന്ന് ഷട്ടറുകൾ അടച്ചിരുന്നു. എന്നാൽ ഇതിനു പിന്നാലെ വെള്ളിയാഴ്ച്ച മഴ ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വർധനവുണ്ടായിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലേക്കും ശക്തമായ നീരൊഴുക്ക് തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ടിൽ 140.80 അടിയാണ് ജലനിരപ്പ്. മഴശക്തമായി തുടർന്നാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വന്നേക്കും. ഇടുക്കി അണക്കെട്ടിൽ ഉച്ചയ്ക്ക് ഒന്നിന് 2399.56 അടിയാണ് ജലനിരപ്പ്. ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2399.50 അടിയായിരുന്നു. നിലവിൽ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ ഒരു ഷട്ടർ 40 സെന്‍റീ മീറ്റർ ഉയർത്തിയിട്ടുണ്ട്. അണക്കെട്ടിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ഇടുക്കിയിൽ വ്യാപകമായി നാശനഷ്‌ടങ്ങളുണ്ടായിരുന്നു. കട്ടപ്പന, കുമളി തുടങ്ങിയ ടൗണുകളിൽ വലിയ വെള്ളക്കെട്ടുകളുണ്ടായി. കുമളി ടൗണിൽ ദേശീയപാതയിൽ മുട്ടൊപ്പം വെള്ളം പൊങ്ങി. കട്ടപ്പന പുതിയ ബസ്റ്റാൻഡിലും വെള്ളക്കെട്ടുണ്ടായി. പാറക്കടവിൽ തോട് കരകവിഞ്ഞു. അഞ്ചുരുളിയിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ രാജി സെക്രട്ടറി തള്ളി
ഇടുക്കി: അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ അവധിയെടുത്ത് മുങ്ങിയ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ദൂതൻ മുഖേന അയച്ച രാജിക്കത്ത് സെക്രട്ടറി തള്ളി. പാർട്ടി അറിയാതെ നടത്തിയ രാജി നാടകം വിവാദമായതിനു പിന്നാലെ പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ സി.പി.ഐയിൽ നിന്നും രാജിവച്ചു. ജില്ലാ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവർക്കാണ് വെവ്വേറെ രാജിക്കത്ത് നൽകിയത്.
കഴിഞ്ഞ ദിവസമാണ് മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് സ്ഥാനം രാജിവക്കുന്നതായി ദൂതൻ മുഖേന സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്. എന്നാൽ നേരിട്ടോ, ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റേർഡ് തപാലിലോ വേണം രാജിക്കത്തു നൽകാൻ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കത്ത് സെക്രട്ടറി തള്ളി. അതേസമയം വാർത്ത പുറത്തു വന്നതോടെ എൽ.ഡി.എഫിലും സി.പി.ഐയിലും വിവാദം ഉടലെടുത്തിരുന്നു. പാർട്ടിയോ മുന്നണിയോ അറിയാതെയായിരുന്നു മിനിമോൾ നന്ദുമാറിന്‍റെ രാജി തീരുമാനം.
ഇത് വിവാദമായതോടെയാണ് ഇന്ന് മിനിമോൾ നന്ദകുമാർ പാർട്ടി അംഗത്വവും രാജിവച്ചത്. രാജി കത്തിൽ മെമ്പർ സ്ഥാനം രാജിവയ്ക്കുന്നതായി പരാമാർശമില്ല. കഴിഞ്ഞ 12ന് ആരോഗ്യപരമായ കാരണം പറഞ്ഞ് പ്രസിഡന്‍റ് 15 ദിവസം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ദൂതൻ വഴി പ്രസിഡന്‍റ് പദം രാജി വച്ച് കത്തു നൽകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി, പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ഭരണ സമിതിയിലും, പാർട്ടിയിലും, എൽ.ഡി.എഫ് - ലും അഭിപ്രായ ഭിന്നതയുണ്ട്. ഇതാണ് നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അവധിയിൽ പ്രവേശിച്ച ശേഷം പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ എവിടെയാണ് എന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പുറത്തു വരുന്നത്. രാജി വിവരം അറിഞ്ഞയുടൻ മണ്ഡലം സെക്രട്ടറി വി.ആർ. ശശി, ലോക്കൽ സെക്രട്ടറി കെ.ജെ. ജോസഫ് , പഞ്ചായത്തംഗം മനു .കെ. ജോൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ എത്തി. രാജി വിവാദമായതോടെ സി.പി.ഐയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന അടിയന്തിര ലോക്കൽ കമ്മറ്റി വെള്ളിയാഴ്ച ചേരുന്നുണ്ട്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോമോൻവെട്ടിക്കാലായ്ക്കാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല.
Post A Comment: