ഇടുക്കി: ഒരു വർഷമായി നികുതി അടക്കാതെ യുവനടനു വേണ്ടി ഓടിക്കൊണ്ടിരുന്ന കാരവാൻ ഇടുക്കിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിടികൂടി. അണക്കരയിൽ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെയാണ് വാൻ പിടികൂടിയത്. എൻഫോഴ്‌സ്മെന്‍റ് ആർ.ടി.ഒയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൊക്കേഷനിൽ യുവ നടനു വേണ്ടിയാണ് കാരവാൻ ഉപയോഗിച്ചിരുന്നത്.
ഹൈറേഞ്ച് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ആവശ്യത്തിനായാണ് കാരവാൻ എത്തിച്ചത്. കൊട്ടാരക്കര സ്വദേശി മുഹമ്മദ് റഷീഖ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. കഴിഞ്ഞ ഒരു വർഷമായി നികുതിയടക്കാതെയാണ് കാരവാൻ ഓടിക്കൊണ്ടിരുന്നതെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വ്യക്തമായി.
ഇക്കാലയളവിൽ വിവിധ സനിമകളുടെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ ഈ വാഹനം എത്തിച്ച് ഉപയോഗിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എൻഫോഴ്‌സ്‌മെന്‍റ് ആർ.ടി.ഒ. പി.എ. നസീറിന്‍റെ നിർദേശപ്രകാരം എം.വി.ഐ. ബിനോയി ജോസഫ്, എ.എം.വി.ഐ. നിർമ്മൽ വിശ്വൻ എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നികുതിയിനത്തിൽ 1.12 ലക്ഷവും പിഴയായി 3000 രൂപയും വാഹന ഉടമയിൽ നിന്ന് ഈടാക്കിയതായി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തുക ഒടുക്കിയ ശേഷം വാഹനം ഉടമക്ക് വിട്ടു നൽകി. എൻഫോഴ്‌സ്‌മെന്‍റ് പരിശോധന ഉടുമ്പൻചോല സബ് ആർ.ടി.ഒ.പരിധിയിൽ ശക്തമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IjXOK79vV0mB3M4eg0HiVJ
Post A Comment: