ഇടുക്കി: ബാലഗ്രാമിൽ പുല്ലു ചെത്താൻ പോയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. ബ്ലോക്ക് നമ്പർ 993ൽ ഭാനുപ്രിയ (42)ക്കാണ് പരുക്കേറ്റത്. അയൽവാസിയുടെ പുരയിടത്തിൽ വച്ചായിരുന്നു അപ്രതീക്ഷിതമായി കാട്ടു പന്നിയുടെ ആക്രമണം. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിഞ്ഞു. ദേഹമാസകലം പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ ഭാനുപ്രിയയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൂക്കുപാലത്തെ പച്ചക്കറികടയിൽ ജോലി ചെയ്യുന്ന ഭാനുപ്രിയ ജോലിക്ക് പോകുന്നതിനു മുമ്പ് രാവിലെ ഏഴിന് പശുവിന് പുല്ലു ചെത്താൻ പോയതായിരുന്നു. പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്‍റെ മുകളിൽ നിന്നും കാട്ടുപന്നി ആക്രമിക്കാനായി ചീറിയടുത്തു.
ഭയന്നുപോയ ഭാനുപ്രിയ ഓടിയെങ്കിലും പിന്നാലെയെത്തിയ കാട്ടുപന്നി ഭാനുപ്രിയയെ വലിയ മൺതിട്ടയുടെ മുകളിൽ നിന്നും കോരിയെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വലതുകാൽ വട്ടമൊടിയുകയായിരുന്നു. ഭാനുപ്രിയയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പച്ചക്കറി കടയിൽ ജോലി ചെയ്തും പശുവിനെ വളർത്തിയുമാണ് നിർധന കുടുംബാംഗമായ ഭാനുപ്രിയ ജീവിതം തള്ളിനീക്കുന്നത്. കാട്ടുപന്നി ആക്രമിച്ചതോടെ വീട്ടമ്മയുടെയും കുടുംബത്തിന്‍റെയും വരുമാനവും നിലച്ചിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: