ഇടുക്കി: അർധരാത്രിയിൽ നിലവിളിച്ചുകൊണ്ട് ടൗണിലൂടെ ഓടിയ യുവാവ് പൊലീസിനെ വട്ടം ചുറ്റിച്ചത് ഒരു രാത്രി മുഴുവൻ. മൂന്നാർ ടൗണിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എന്നെ കൊല്ലാൻ വരുന്നേയെന്ന് അലറി വിളിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയത്.
യുവാവിന്‍റെ പരാക്രമം കേട്ട് പൊലീസും ഭയന്നു. ഇതിനു പിന്നാലെയാണ് സംഭവത്തിന്‍റെ ഗുട്ടൻസ് പിടികിട്ടിയത്. കഞ്ചാവ് വലിച്ച് പിന്നാലെ മദ്യവും അകത്താക്കി കിറുങ്ങിയ യുവാവാണ് പൊലീസുകാര്‍ക്ക് തലവേദനയായത്. ഒടുവില്‍ പ്രശ്നം കഞ്ചാവാണെന്ന് മനസിലായതോടെ യുവാവിനെ പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് യുവാവ് സുഹൃത്തുക്കള്‍ തന്നെ കൊല്ലാന്‍ വരുന്നെ എന്ന് അലറി വിളിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.
തിങ്കളാഴ്ച രാവിലെയാണ് യുവാവും സുഹൃത്തുക്കളും മൂന്നാറിലെ ഒരു റിസോര്‍ട്ടിലെത്തിയത്. പഴയ മൂന്നാറിലുള്ള റിസോര്‍ട്ടില്‍ മുറിയെടുത്ത ഇവര്‍ ബൈക്കില്‍ ടോപ്പ് സ്റ്റേഷനിലെത്തി അവിടെ നിന്നും കഞ്ചാവ് സംഘടിപ്പിച്ച് വലിച്ചു. രാത്രി റൂമിലെത്തി മദ്യപിച്ച ശേഷമാണ് കിടന്നത്. രാത്രി സുഹൃത്തുക്കളറിയാതെ മുറിവിട്ടിറങ്ങിയ യുവാവ് കരഞ്ഞ് വിളിച്ച് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റിസോര്‍ട്ടിലെത്തി സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് അവര്‍ വിവരമറിയുന്നത്. അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന് മനസിലാക്കിയ പൊലീസ് യുവാവിനെ തിരികെ റിസോര്‍ട്ടിലെത്തിച്ചു. എന്നാല്‍ അല്‍പ്പ നേരം കഴിഞ്ഞതോടെ പൊലീസിന് റിസോര്‍ട്ട് ഉടമയുടെ വിളിയെത്തി. ഒരു യുവാവ് തന്നെ സുഹൃത്തുക്കള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നുവെന്നായിരുന്നു റിസോര്‍ട്ട് ഉടമ പൊലീസിനെ വിളിച്ച് പറഞ്ഞത്.
റിസോര്‍ട്ടിലെത്തിയ പൊലീസിന് സ്റ്റേഷനിലേക്ക് ഓടിയെത്തിയ യുവാവിനെയാണ് കാണാതായത്. പിന്നീട് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് എത്തിച്ചു. അവിടെ വച്ചും ഇയാള്‍ ബഹളമുണ്ടാക്കി. എന്നാല്‍ നേരം വെളുത്തതോടെ താനെങ്ങനെ സ്റ്റേഷനിലെത്തി എന്നായി യുവാവിന്‍റെ ചോദ്യം. ഒടുവില്‍ പൊലീസ് യുവാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി വീട്ടുകാരോടൊപ്പം വിട്ടയച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: