ഇടുക്കി: സ്വകാര്യ വ്യക്തിയുടെ ഭൂമി സർക്കാർ കൈയേറി നിർമാണം നടത്തിയതായി പരാതി. നെടുങ്കണ്ടം ഗവ. പോളിടെക്‌നിക് കോളെജാണ് മൈതാന നിർമാണത്തിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം കൈവശപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് കൈയേറ്റം നടന്നത്. നെടുങ്കണ്ടം മഞ്ഞപ്പെട്ടി ടിജിൻ ജോർജ് ചാക്കാലത്തിന്‍റെ സ്ഥലമാണ് മഞ്ഞപ്പെട്ടിയിൽ സ്ഥിതി ചെയ്യുന്ന ഗവ. പോളിടെക്‌നിക് കോളജ് കൈയ്യേറിയത്.
കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ടിജിൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് സ്ഥലം കയ്യേറിയ കാര്യം മനസിലാക്കിയത്. ഇതോടെ ആദ്യ ഘട്ടമായി പോളി ടെക്നിക് കോളജ് അധികൃതർക്കു പരാതി നൽകി. കൈയ്യേറ്റ പരാതി ഗുലുമാലായതോടെ വിഷയം റവന്യു വിഭാഗത്തിനു കൈമാറി.
20 സെന്‍റ് സ്ഥലം കോളജ് കയ്യേറിയെന്നാണ് റവന്യു വകുപ്പിന്‍റെ പ്രാഥമിക നിഗമനം. പുരയിടത്തിൽ ഉണ്ടായിരുന്ന മണ്ണും മരങ്ങളും നീക്കം ചെയ്തു. ടിജിൻ കോളജ് അധികൃതർക്ക് പരാതി നൽകിയതിനു പിന്നാലെ കോളജ് പ്രിൻസിപ്പൽ ഇടപെട്ട് തർക്കം പരിഹരിക്കാൻ ഉടുമ്പൻചോല തഹസിൽദാർക്ക് പരാതി നൽകി.
പരാതിയിൽ സർവേ വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ 20 സെന്‍റ് സ്ഥലം കോളജ് അധികൃതർ കയ്യേറിയെന്നാണ് കണ്ടെത്തൽ. ഇതോടെ ടിജിൻ പരാതിയുമായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. പുരയിടത്തിലുണ്ടായിരുന്ന മണ്ണും മരങ്ങളും വെട്ടിമാറ്റിയെന്ന പരാതിയും നിലവിലുണ്ട്. വിഷയം സർക്കാരിന്‍റെ മുന്നിൽ ഉന്നയിക്കുമെന്നു കോളജ് പ്രിൻസിപ്പൽ അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: