ഇടുക്കി: സ്വകാര്യ ലാബിലെ കോവിഡ് പരിശോധന ഫലത്തിലുണ്ടായ തെറ്റിനെ തുടർന്ന് വ്യക്തിക്ക് ഉണ്ടായത് കനത്ത നഷ്‌ടം. നെടുങ്കണ്ടം ചക്കക്കാനത്തെ സ്വകാര്യ ലാബിലെ റിസൽറ്റിലാണ് വലിയ പിഴവുണ്ടായത്. ചക്കക്കാനത്തെ തയ്യൽ കടയിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശിക്കാണ് ലാബിന്‍റെ അനാസ്ഥ കാരണം വലിയ നഷ്‌ടം നേരിടേണ്ടി വന്നത്.
ഇയാൾ കമ്പത്തേക്ക് പോകുന്നതിനായി വെള്ളിയാഴ്‌ച്ച ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരുന്നു. തയ്യല്‍കടയില്‍ നാല് സ്റ്റാഫുകളാണ് ഉള്ളത്. ഇതില്‍ രണ്ടുപേര്‍ കമ്പം സ്വദേശികളാണ്. ഇതിലൊരാള്‍ക്ക് കമ്പത്തെ വീട്ടില്‍ പോകുന്നതിനായാണ് ടെസ്റ്റ് നടത്തിയത്. റിസല്‍റ്റ് എത്താതിരുന്നതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാൾ ലാബിലേക്ക് വിളിച്ചപ്പോഴാണ് താങ്കള്‍ പോസിറ്റീവാണെന്നും ക്വാറന്‍റൈനില്‍ പോകണമെന്നും ലാബ് അധികൃതര്‍ പറഞ്ഞു.
വിവരമറിഞ്ഞതോടെ കടയുടമ കട അടയ്ക്കുകയും മറ്റ് സ്റ്റാഫുകളെ വീട്ടില്‍ പറഞ്ഞുവിടുകയും ചെയ്തു. തുടര്‍ന്ന് പോസിറ്റീവായെന്ന് ലാബുകാര്‍ പറഞ്ഞ വ്യക്തിയെ ആംബുലന്‍സില്‍ കമ്പത്തെ വീട്ടിലെത്തിക്കുകയും ചെയ്തു. അധികം താമസിയാതെ ഇയാളുടെ ഫോണിലേക്ക് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റും വന്നു.
ഇതിനിടെ തയ്യല്‍ക്കടയിലെ കസ്റ്റമേഴ്‌സിനെയെല്ലാം കടയുടമ കാര്യം വിളിച്ചുപറയുകയും കടയിലേക്ക് എത്തരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. മാമോദീസ, കല്യാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള തുണിത്തരങ്ങള്‍ അടിയന്തിരമായി നല്‍കേണ്ടതുണ്ടായിരുന്നു. ഇതെല്ലാം മുടങ്ങുകയും കടയുടമയും തൊഴിലാളികളും മാനസിക സമ്മര്‍ദ്ദത്തിലാകുകയും ചെയ്തു.
കടയുടമയും സുഹൃത്തുക്കളും ലാബിലെത്തി വിശദീകരണം ആരാഞ്ഞെങ്കിലും തൃപ്തികരമായ മറുപടി നല്‍കാന്‍ ഇവര്‍ക്കായില്ല. വിവരമറിഞ്ഞ് നെടുങ്കണ്ടം പൊലീസ് എത്തുകയും പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ലാബുകാരുടെ നിരുത്തരവാദപരമായ നടപടിക്കെതിരെ ഡി.എം.ഒയ്ക്ക് പരാതി നല്‍കുമെന്ന് കടയുടമ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: