കൊച്ചി: ഒരു കോടി രൂപയുടെ ലഹരിമരുന്നുമായി കൊച്ചിയിൽ പിടിയിലായ സ്ത്രീകൾ ഉൾപ്പെടുന്ന സംഘം ചെന്നൈയിൽ നിന്നും ലഹരി കടത്തിയത് നായ്ക്കളെ മറയാക്കി. വ്യാഴാഴ്ച്ച പുലർച്ചെ കൊച്ചിയിൽ കാക്കനാട്ടെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഏഴംഗ സംഘം പിടിയിലായത്.
ആഡംബര കാറിൽ നായ്ക്കളുമായി ബന്ധുക്കളെന്ന വ്യാജേനയായിരുന്നു ഇവരുടെ ലഹരി കടത്തെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളിൽ നിന്നും ഒരു കോടിയോളം രൂപ വിലവരുന്ന എം.ഡി.എം.എ, എൽ.എസ്.ഡി ലഹരി മരുന്നുകളാണ് പിടികൂടിയത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്.
കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്. ചെന്നൈയില്‍ നിന്നാണ് ലഹരിമരുന്ന് ഇവര്‍ കൊണ്ടുവന്നിരുന്നത്. ചെന്നൈയില്‍ നിന്ന് ആഢംബര കാറുകളില്‍ കുടുംബസമേതമെന്ന രീതിയിലാണ് ഇവര്‍ വന്നിരുന്നത്. സ്ത്രീകളാണ് പലപ്പോഴും ക്യാരിയര്‍മാരായി പ്രവര്‍ത്തിക്കുക.
വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെ കൊണ്ടുവരുന്നുവെന്നും പലപ്പോഴും ചെക്‌പോസ്റ്റുകളില്‍ ഇവര്‍ പറയും. ഇങ്ങനെ ചെക്‌പോസ്റ്റുകളിലെല്ലാം വ്യാപകമായി ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഒരു കോടി രൂപയുടെ ലഹരിമരുന്ന് ഇവര്‍ കടത്തിക്കൊണ്ടുവന്നത്. ഇതിന് മുമ്പും ഇവര്‍ ഇത്തരത്തില്‍ ലഹരി കടത്തിയിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡും കസ്റ്റംസ് പ്രിവന്‍റീവ് യൂണിറ്റും അറിയിച്ചു.
പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ കയ്യില്‍ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ-20 കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നും എത്തിക്കുന്ന ലഹരി വസ്‌തുക്കൾ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലാണ് സംഘം വിൽപന നടത്തിയിരുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: