ന്യൂഡെൽഹി: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനും എടുത്തവരിൽ 87,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഇതിൽ 46 ശതമാനം കേസുകളും കേരളത്തിൽ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരിൽ കോവിഡ് വ്യാപിക്കുന്നതിനെ ആശങ്കയോടെയാണ് കേന്ദ്ര സർക്കാരും കാണുന്നത്.
കേരളത്തിൽ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവരിൽ 80,000 ത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോസും സ്വീകരിച്ച 40,000 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പൂർണ വാക്‌സിനേഷൻ നേടിയ വയനാട്ടിൽ പോലും വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ട്. വയനാട്ടിൽ എല്ലാവരും ഒരു ഡോസെങ്കിലും വാക്‌സിൻ സ്വീകരിച്ചവരാണ്.
കോവിഡ് രണ്ടാം തരംഗത്തിൽ വൈറസിന്‍റെ പുതിയ വകഭേതമാണ് മാരകമായത്. അതേസമയം വാക്‌സിൻ സ്വീകരിച്ചിട്ടും കോവിഡ് സ്ഥിരീകരിച്ചവരിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൂടുതൽ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: