മലപ്പുറം: ഭാര്യ അപ്പുറത്തെ മുറിയിൽ ഉറങ്ങുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനു നാലു ജീവപര്യന്തം ശിക്ഷ. മഞ്ചേരി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിക്കാണ് രണ്ടുതവണയായി നാല് ജീവപര്യന്തം ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയും ഒടുക്കണം.
പതിനഞ്ചുകാരിയായ മകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഓഗസ്റ്റ് 13ന് രണ്ട് ജീവപര്യന്തം തടവുശിക്ഷ വിധിച്ച കോടതി 17കാരിയായ മകളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു ജീവപര്യന്തം കൂടി വിധിക്കുകയായിരുന്നു. വിവാഹിതയായ ഒരു മകൾ ഉൾപ്പടെ എട്ടു മക്കളുടെ പിതാവാണ് പ്രതി.
രക്ഷിതാവ് എന്ന് ഉത്തരവാദിത്വം നിർവ്വഹിക്കേണ്ടയാൾ തന്നെ ഒന്നിലധികം തവണ കുട്ടികളെ ദാക്ഷിണ്യമില്ലാതെ ബലാത്സംഗം ചെയ്തതിനാലാണ് ഇരട്ട ജീവപര്യന്തം വീതം ഓരോ കേസിലും വിധിച്ചത്. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്‌ജി നിരീക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കടുത്ത ശിക്ഷ തന്നെ വേണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
പിഴയടയ്ക്കാത്ത പക്ഷം രണ്ടു വർഷം തടവ് കൂടി അനുഭവിക്കേണ്ടി വരും. പ്രതി പിഴയൊടുക്കിയാൽ ഇരയായ പെൺകുട്ടിക്ക് രണ്ടു ലക്ഷം രൂപ നൽകണമെന്നും കോടതി നിർദേശിച്ചു. പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചതിന് ഇതേ കോടതി ഓഗസ്റ്റ് 13ന് ഇയാളെ രണ്ടു ജീവപര്യന്തം തടവിനും 2.1 ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. പിഴയടച്ചാൽ രണ്ടു ലക്ഷം രൂപ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകാൻ ആദ്യ കേസിലെ വിധിയിലും കോടതി ഉത്തരവിട്ടിരുന്നു.
2014നും 2016നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവങ്ങൾ. അന്ന് എട്ടു മാസം ഗർഭിണിയായിരുന്ന ഭാര്യയുമായി വഴക്കിട്ട് പെൺമക്കളുടെ മുറിയിൽ ഉറങ്ങാൻ തുടങ്ങിയതോടെയാണ് പ്രതി പീഡനം ആരംഭിച്ചത്. പീഡന വിവരം പെൺകുട്ടികൾ മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതോടെ ബന്ധുക്കൾ വിഷയത്തിൽ ഇടപെടുകയും പ്രതിയുടെ ഭാര്യയെയും മക്കളെയും കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയതായും പെൺമക്കൾ മാതാവിനോട് പറഞ്ഞിരുന്നു.
2016 മാർച്ച് 12ന് ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് വീട്ടിലെത്തി പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി. പിറ്റേന്ന് തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു. മക്കളെ ലൈംഗികമായി പീഡിപ്പിച്ചത് ചോദ്യം ചെയ്തതിന് ഭാര്യയെ മർദ്ദിച്ച സംഭവത്തിൽ പ്രതിക്കെതിരെ മറ്റൊരു കേസ് നിലമ്പൂർ കോടതിയിൽ നടന്നു വരികയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: