ഇടുക്കി: യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി പണവും മൊബൈലും സ്‌കൂട്ടറും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതിയെ കട്ടപ്പനയിൽ നിന്നും പൊലീസ് ഓടിച്ചിട്ട് പിടികൂടി. തോപ്രാംകുടി വാണിയപുരക്കല്‍ റ്റിന്‍സണ്‍ എബ്രഹാം (36) ആണ് പിടിയിലായത്. കേസിൽ രണ്ട് പേർ ഒളിവിലാണ്.
തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്‍ജുന്‍, മൈലക്കൊമ്പ് സ്വദേശി അഖില്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തൊടുപുഴ പോലീസും കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും സാഹസികമായിട്ടാണ് കട്ടപ്പന ലബ്ബക്കടയിൽ നിന്നും പ്രതിയെ കുടുക്കിയത്. ശാന്തന്‍പാറ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.
അറസ്റ്റിലാകുമ്പോള്‍ റ്റിൻസനൊപ്പം ഭാര്യയെ കൂടാതെ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നു. ഈ യുവതി കേസില്‍ അറസ്റ്റിലാകാനുള്ള ഒരു പ്രതിയുടെ ഭാര്യയാണെന്ന് സംശയിക്കുന്നുണ്ട്. ഈ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാന്തന്‍പാറ സ്വദേശി ജോഷിയെയാണ് തൊടുപുഴ മൈലക്കുളത്തേക്ക് യുവതിയുടെ ഫോണ്‍ ഉപയോഗിച്ച് വിളിച്ച് വരുത്തിയത്. വീട്ടില്‍ എത്തിയ പരാതിക്കാരനെ ബന്ധിയാക്കി 4000 രൂപയും, മെബൈല്‍ ഫോണ്‍, സ്‌കൂട്ടര്‍ എന്നിവയും കൈക്കലാക്കി പ്രതികള്‍ മുങ്ങി. പിന്നീട് രാത്രി പരാതിക്കാരന്‍ സ്ഥലത്ത് നിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
അഖില്‍ വാടകയ്ക്ക് എടുത്ത മൈലകൊമ്പിലെ വീട്ടില്‍ വച്ചാണ് തട്ടിപ്പ് അസൂത്രണം ചെയ്തു നടപ്പിലാക്കിയത്. ആറാം തിയതി തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റ്റിന്‍സണ്‍ എബ്രാഹാമിനെ പോലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്‍റെ സഹായത്തോടെ പിന്തുടർന്നായിരുന്നു അറസ്റ്റ്. 2014, 2017 വര്‍ഷങ്ങളിലടക്കം പണം, മൊബൈല്‍ ഫോണ്‍ കവര്‍ച്ച അടക്കം ഏഴോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍.
രണ്ടാഴ്‌ച്ചയായി എറണാകുളത്തു ഒളിവില്‍ കഴിഞ്ഞിരുന്ന റ്റിന്‍സണ്‍ ഞായറാഴ്ചയാണ് കട്ടപ്പനയിലെ ലബ്ബക്കടയിൽ വന്നത്. ഇത് മനസിലാക്കിയ പൊലീസ് പ്രതിയെ കുടുക്കാൻ തിങ്കളാഴ്ച്ച വാടക വീട് വളഞ്ഞു. പോലീസിനെ കണ്ട് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടിയെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടിച്ചു.
തൊടുപുഴ പ്രിന്‍സിപ്പിള്‍ എസ്.ഐ. ബൈജു പി. ബാബു, വനിതാ എസ്.ഐ. ജീനാമ്മ, എ.എസ്.ഐ ഷംസുദീന്‍, നിഷാദ് എന്നിവർക്കൊപ്പം കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94
ചെന്നൈയിൽ നിന്നും കഞ്ചാവ് കേസിൽ മുങ്ങിയ ഈശ്വരൻ ഇടുക്കിയിലെ ഒളി സങ്കേതത്തിൽ നിന്നും പിടിയിൽ
ഇടുക്കി: ചെന്നൈയിൽ നിന്നും മുങ്ങിയ വമ്പൻ കഞ്ചാവ് കേസ് പ്രതി ഇടുക്കിയിൽ ഒളിവിടത്തിൽ നിന്നു പിടിയിൽ. തമിഴ്‌നാട് കമ്പം സ്വദേശിയും ഇടുക്കി ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയുമായിരുന്ന ഈശ്വരനാണ് എട്ടാം മൈൽ കടശിക്കടവിൽ നിന്നും പിടിയിലായത്. ചെന്നൈ-കമ്പം പൊലീസ് സ്പെഷൽ സ്ക്വാഡും നെടുങ്കണ്ടം പൊലീസും സംയുക്തമായിട്ടാണ് പ്രതിയെ കുടുക്കിയത്.
കമ്പം കമ്പംമെട്ട് റോഡിലും, ബോഡിമെട്ട് ഉടുമ്പൻചോല റോഡിലും പ്രതിയുടെ നേതൃത്വത്തിൽ കഞ്ചാവ് ജില്ലയിലേക്ക് കടത്തിയെന്നും കണ്ടെത്തലുണ്ട്. ജില്ലയിൽ ഈശ്വരനെ സഹായിച്ച കഞ്ചാവ് കടത്തുകാരെയും വിൽപന നടത്തിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
രണ്ടാഴ്ച മുൻപ് കേരളത്തിലേക്ക് കടത്താനായി ചെന്നൈയിലൂടെ എത്തിച്ച 120 കിലോ കഞ്ചാവ് ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. രക്ഷപെട്ട ഈശ്വരൻ നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ എത്തിയ ശേഷം ബന്ധുവിന്‍റെ ഫോൺ വാങ്ങി ഏട്ടാംമൈൽ കടശിക്കടവിൽ എത്തി. ബന്ധുവിനു ഉപയോഗിക്കാനായി ഈശ്വരൻ തന്‍റെ ഫോൺ നൽകിയിരുന്നു. ഈ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരൻ ജില്ലയിലുണ്ടെന്ന വിവരം തമിഴ്നാട് പൊലീസ് മനസിലാക്കിയത്.
നെടുങ്കണ്ടത്തു എത്തിയ തമിഴ്നാട് പൊലീസ് നെടുങ്കണ്ടം പൊലീസിന്‍റെ സഹായത്തോടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് ഈശ്വരൻ കടശിക്കടവിൽ ഒളിവിൽ കഴിയുന്ന വിവരമറിഞ്ഞത്. പൊലീസ് എത്തി വീട് വളഞ്ഞ് ഈശ്വരനെ അറസ്റ്റു ചെയ്തു. എസ്.ഐ അമീർ, തേനി സ്പെഷൽ ബ്രാഞ്ച് വിങ് സി.ഐ.ഡി സതിഷ്, എ.എസ്.ഐ കിച്ചാ മരുതാപാണ്ടി, നെടുങ്കണ്ടം സിഐ. പി.ബി. ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: