കാബൂൾ: അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിനു മുന്നിൽ ബോംബ് സ്ഫോടനം. കുട്ടികൾ അടക്കം 13 പേർ മരിച്ചതായിട്ടാണ് പ്രാഥമിക വിവരം. നടന്നത് ചാവേർ ആക്രമണമാണ് നടന്നതെന്നും കരുതുന്നു. സംഭവത്തിന്‍റെ വിശദമായ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: