ഇടുക്കി: കട്ടപ്പന ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ വീട്ടമ്മയുടെ മൊബൈൽ നമ്പർ എഴുതി വച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നമ്പരിലേക്ക് വിളിച്ച് മോശമായി സംസാരിച്ചവരാണ് അറസ്റ്റിലായത്. പ്രതികൾ മാപ്പ് പറഞ്ഞതോടെ വീട്ടമ്മ പരാതി പിൻവലിച്ചെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം നമ്പർ എഴുതിവച്ച ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിലർ പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ആദ്യ തവണ വീട്ടമ്മയെ വിളിച്ചപ്പോൾ ഫോൺ കട്ട് ചെയ്‌തെങ്കിലും വീണ്ടും വിളികൾ തുടരുകയായിരുന്നു. ഫോൺ എടുക്കുമ്പോൾ അശ്ലീലം കലർന്ന രീതിയിലായിരുന്നു സംസാരം. ഇതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിലെത്തിയ വീട്ടമ്മയുടെ കാല് പിടിച്ച് കരഞ്ഞതോടെ ഇവർ കേസ് ഇല്ലെന്ന് പറയുകയായിരുന്നു. എന്നാൽ സ്ത്രീകളെ ശല്യം ചെയ്‌ത കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ശുചിമുറിയുടെ കെട്ടിടത്തിൽ നിന്നും വീട്ടമ്മയുടെ മൊബൈൽ നമ്പർ പൊലീസ് നീക്കം ചെയ്‌തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: