കാബൂൾ: ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾ അഴിഞ്ഞാടുന്നതായി റിപ്പോർട്ട്. കാർ മോഷ്‌ടിച്ചെന്നാരോപിച്ച് യുവാവിന്‍റെ ശരീരത്തിൽ പരസ്യമായി ടാർ ഒഴിക്കുന്നതിന്‍റെയും ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ വെടിവച്ചു വീഴ്ത്തിയതിന്‍റെയും ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിട്ടുണ്ട്.
ബ്രിട്ടിഷ് മാധ്യമമായ ഡെയ്‌ലി മേയിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടത്. കാബൂളിലാണ് യുവാവിന്‍റെ ശരീരത്തിൽ ടാർ ഒഴിച്ച സംഭവം ഉണ്ടായിരിക്കുന്നത്. ഇയാളെ കൈകൾ കൂട്ടിക്കെട്ടി ആൾക്കൂട്ടം ചുറ്റും നിൽക്കുന്നതും ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ നിസഹായനായി നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
താഖർ പ്രവിശ്യയിലെ തലോഖാനിലാണ് ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തിയത്. സ്ത്രീയുടെ മൃതദേഹത്തിനു സമീപം രക്തം തളംകെട്ടി കിടക്കുന്നതും മാതാപിതാക്കൾ സമീപം ഇരിക്കുന്നതിന്‍റെയും ചിത്രം പോളണ്ടിലെ അഫ്ഗാൻ അംബാസഡർ താഹിർ ഖാദ്രി പങ്കുവച്ചു. കാബൂൾ വിമാനത്താവളത്തിനു പുറത്തു താലിബാൻ സംഘം എകെ 47 തോക്ക് ഉൾപ്പെടെ ഉപയോഗിച്ച് ആകാശത്തേക്കു വെടിവയ്ക്കുന്നതും ജനക്കൂട്ടം ഭയന്ന്, നിലവിളിച്ച് ഓടുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്തുവന്നു.
20 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാന്‍റെ ഭരണം ഏറ്റെടുക്കുന്നത് ‘പുതിയ താലിബാൻ’ ആണെന്ന വാദത്തിനു വിരുദ്ധമായാണ് താലിബാന്‍റെ ക്രൂരകൃത്യങ്ങളുടെ കാഴ്ചകൾ പുറത്തുവരുന്നത്. രാഷ്ട്രീയ എതിരാളികളെ അവരുടെ വീടുകളിൽനിന്ന് വലിച്ചിഴച്ചുകൊണ്ടുപോയി തൂക്കിക്കൊല്ലുകയാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.
മാധ്യമപ്രവർത്തകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും അർധരാത്രിയിൽ വീടുകളിൽനിന്നു ഇറക്കിവിടുന്നുണ്ട്. താലിബാൻ അംഗങ്ങൾ സമീപത്തെ വീടുകളിൽ റെയ്ഡ് നടത്തുന്നതിനാൽ സ്വന്തം വീട്ടിൽ തടവുകാരിയാണെന്ന്’ 21കാരിയായ മുൻ അധ്യാപിക റേഡിയോയിൽ പറഞ്ഞു. നാല് മക്കളുടെ അമ്മയായ സ്ത്രീയെ മകളുടെ മുന്നിൽവച്ച് തല്ലിക്കൊന്നു. ശേഷം വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു. തുടങ്ങിയ വാർത്തകളും പുറത്ത് വരുന്നുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: