ചെന്നൈ: കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീടിനു മുകളിൽ വീണ് ഒൻപത് പേർ മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് അപകടം നടന്നത്. അഞ്ച് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് വീടിനുള്ളിൽ കഴിഞ്ഞവരാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.
ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിനു സമീപത്തെ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മതിൽ ഇടിഞ്ഞത്. കഴിഞ്ഞ ദിവസം പ്രദേശത്തെത്തിയ റവന്യൂ വകുപ്പ് അധികൃതർ വീട്ടുകാരോട് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്യാപിലേക്ക് മാറാൻ ഇവർ തയാറായിരുന്നില്ല. മരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും ഉള്ളതായിട്ടാണ് വിവരം.
അപകടത്തിൽ പരുക്കേറ്റ ഒൻപത് പേർ വെല്ലൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. മിസ്‌ബ ഫാത്തിമ്മ, അനീസ ബീഗം, റൂഹി നാസ്, കൗസർ, തൻസീല, അഫീറ, മണ്ണൂല, തേമേഡ്, അഫ്ര എന്നിവരാണ് മരിച്ചതെന്നാണ് വിവരം. തമിഴ്നാട് ഫയർ ഫോഴ്സ് സംഘമാണ് രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. അപകടത്തിൽ കൂടുതൽ പേർ മണ്ണിൽ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തമിഴ്നാട് സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/KXENxMQq8p0GB9zypaK3W5
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പ്രസിഡന്‍റിന്‍റെ രാജി സെക്രട്ടറി തള്ളി
ഇടുക്കി: അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ അവധിയെടുത്ത് മുങ്ങിയ അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ദൂതൻ മുഖേന അയച്ച രാജിക്കത്ത് സെക്രട്ടറി തള്ളി. പാർട്ടി അറിയാതെ നടത്തിയ രാജി നാടകം വിവാദമായതിനു പിന്നാലെ പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ സി.പി.ഐയിൽ നിന്നും രാജിവച്ചു. ജില്ലാ സെക്രട്ടറി, മണ്ഡലം സെക്രട്ടറി, ലോക്കൽ സെക്രട്ടറി എന്നിവർക്കാണ് വെവ്വേറെ രാജിക്കത്ത് നൽകിയത്.
കഴിഞ്ഞ ദിവസമാണ് മിനിമോൾ നന്ദകുമാർ പ്രസിഡന്‍റ് സ്ഥാനം രാജിവക്കുന്നതായി ദൂതൻ മുഖേന സെക്രട്ടറിയെ കത്തിലൂടെ അറിയിച്ചത്. എന്നാൽ നേരിട്ടോ, ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ രജിസ്റ്റേർഡ് തപാലിലോ വേണം രാജിക്കത്തു നൽകാൻ എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി കത്ത് സെക്രട്ടറി തള്ളി. അതേസമയം വാർത്ത പുറത്തു വന്നതോടെ എൽ.ഡി.എഫിലും സി.പി.ഐയിലും വിവാദം ഉടലെടുത്തിരുന്നു. പാർട്ടിയോ മുന്നണിയോ അറിയാതെയായിരുന്നു മിനിമോൾ നന്ദുമാറിന്‍റെ രാജി തീരുമാനം.
ഇത് വിവാദമായതോടെയാണ് ഇന്ന് മിനിമോൾ നന്ദകുമാർ പാർട്ടി അംഗത്വവും രാജിവച്ചത്. രാജി കത്തിൽ മെമ്പർ സ്ഥാനം രാജിവയ്ക്കുന്നതായി പരാമാർശമില്ല. കഴിഞ്ഞ 12ന് ആരോഗ്യപരമായ കാരണം പറഞ്ഞ് പ്രസിഡന്‍റ് 15 ദിവസം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ദൂതൻ വഴി പ്രസിഡന്‍റ് പദം രാജി വച്ച് കത്തു നൽകുകയായിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി, പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ഭരണ സമിതിയിലും, പാർട്ടിയിലും, എൽ.ഡി.എഫ് - ലും അഭിപ്രായ ഭിന്നതയുണ്ട്. ഇതാണ് നിലവിലെ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അവധിയിൽ പ്രവേശിച്ച ശേഷം പ്രസിഡന്‍റ് മിനിമോൾ നന്ദകുമാർ എവിടെയാണ് എന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് പുറത്തു വരുന്നത്. രാജി വിവരം അറിഞ്ഞയുടൻ മണ്ഡലം സെക്രട്ടറി വി.ആർ. ശശി, ലോക്കൽ സെക്രട്ടറി കെ.ജെ. ജോസഫ് , പഞ്ചായത്തംഗം മനു .കെ. ജോൺ എന്നിവർ പഞ്ചായത്ത് ഓഫീസിൽ എത്തി. രാജി വിവാദമായതോടെ സി.പി.ഐയുടെ ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന അടിയന്തിര ലോക്കൽ കമ്മറ്റി വെള്ളിയാഴ്ച ചേരുന്നുണ്ട്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോമോൻവെട്ടിക്കാലായ്ക്കാണ് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല.
Post A Comment: