കൊച്ചി: ഒടിടി റിലീസിനു പിന്നാലെ സൂര്യ ചിത്രം ജയ് ഭീം വലിയ നിരൂപക ശ്രദ്ധ നേടുകയാണ്. മികച്ച അഭിനയ മുഹൂർത്തങ്ങളാണ് ചിത്രത്തെ ഗംഭീരമാക്കിയത്. സൂര്യ വെട്രിമാരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നതും. മനസാക്ഷി മരവിച്ചു പോകുന്ന ജാതി വിവേചനമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയത് മലയാളി താരങ്ങളാണെന്നതും മറ്റൊരു സവിശേഷതയാണ്. മഹേഷിന്‍റെ പ്രതികാരത്തിലൂടെ ശ്രദ്ധ നേടിയ മലയാളി നടി ലിജി മോളാണ് ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സെൻഗിണിയെന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കിയത്. ലിജോമോളുടെ മൂന്നാമത്തെ തമിഴ്‌ചിത്രമാണ് ജയ് ഭീം. ലിജിമോളുടെ സെൻഗിണി ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഗ്ലിസറിൻ പോലും ഉപയോഗിക്കാതെ യഥാർഥമായി വന്ന കണ്ണീരാണ് ചിത്രത്തിൽ കാണുന്നതെന്ന് ലിജിമോൾ പറയുന്നു.
രജനീകാന്ത് ചിത്രം കാലായിൽ ലെനിൻ എന്ന കഥാപാത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധ നേടിയ നടനാണ് മണികണ്‌ഠൻ. നിരവധി ചിത്രങ്ങളിൽ മണികണ്‌ഠൻ ഇതിനോടകം വേഷമിട്ടിട്ടുണ്ട്. അതേസമയം ജയ് ഭീമിലെ താരത്തിന്‍റെ അഭിനയം കരിയറിൽ ഏക്കാലത്തും ഓർക്കപ്പെടുന്നതായിരിക്കും.
മൂന്നാറിലെ ചായക്കടക്കാരനായി അഭിനയിച്ചത് മലയാളിയായ പി.ആർ. ജിജോയ് ആണ്. മൈത്ര എന്ന അധ്യാപികയായി രജീഷ വിജയനും ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലൂടെ ശ്രദ്ധ നേടിയ സിബി തോമസും തന്‍റെ റോൾ ഗംഭീരമാക്കി. മൂന്ന് സീനുകളിൽ മാത്രമൊതുങ്ങുന്ന എസ്.പി. അശോക് വരധൻ എന്ന കഥാപാത്രമായിട്ടാണ് സിബി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രകാശ് രാജ്, ജയപ്രകാശ്, എം.എസ്. ഭാസ്‌കർ, ഇളവരസ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു.
Post A Comment: